Your Image Description Your Image Description

 

ഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐയുടെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. ഡൽഹി റൗസ് അവന്യൂ കോടതിയാണ് കെജ്രിവാളിനെ മൂന്നു ദിവസത്തേക്ക് സിബിഐയുടെ കസ്റ്റഡിയിൽ വിട്ടത്.

കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സിബിഐ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കോടതിമുറിയിൽ ചോദ്യംചെയ്യാൻ അനുമതി നൽകിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയത്. ഇതിനുശേഷമാണ് വൈകിട്ടോടെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.

മദ്യനയക്കേസിൽ അഴിമതി നടത്തിയ സൌത്ത് ഗ്രൂപ്പുമായി നേരിട്ട് ബന്ധപ്പെട്ടെന്ന് സിബിഐ കോടതിയിൽ ആരോപിച്ചു. അതേസമയം, സിബിഐയും അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സുപ്രീംകോടതിയിലെ ഹർജി കെജ്രിവാൾ പിൻവലിച്ചു. സിബിഐ അറസ്റ്റും ഉൾപ്പെടുത്തി പുതിയ ഹർജി നൽകും. ഇതിനിടെ, കെജ്രിവാൾ ജയിലിന് പുറത്ത് എത്താതെയിരിക്കാനുള്ള ഗൂഢാലോചന കേന്ദ്രം നടത്തുകയാണെന്ന് എഎപി ആരോപിച്ചു

മദ്യനയക്കേസിൽ കെജ്‌രിവാളിന് ജാമ്യം നൽകിയ റൗസ് അവന്യൂ കോടതി ഉത്തരവ് ഇന്നലെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. വിചാരണ കോടതി കേസ് സംബന്ധിച്ച കാര്യങ്ങൾ നന്നായി മനസ്സിലാക്കിയില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി വിമർശിച്ചു. ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കേസിൽ വാദത്തിന് ആവശ്യമായ സമയം ഇഡിക്ക് നൽകിയില്ല. വിചാരണക്കോടതിയുടെ വിധിയിൽ ധാരാളം പാളിച്ചകളുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇഡി നൽകിയ തെളിവുകൾ പരിഗണിക്കാതെയാണ് വിചാരണക്കോടതി തീരുമാനം എടുത്തതെന്നും ഹൈക്കോടതി വിമർശിച്ചു. പിഎംഎൽഎ നിയമത്തിലെ വ്യവസ്ഥ പൂർണ്ണമായി പാലിച്ചോ എന്നതിലും ജസ്റ്റിസ് സുധീർ കുമാർ ജെയിൻ സംശയം ഉന്നയിച്ചു.

ഹൈക്കോടതി സ്റ്റേ നൽകിയ സാഹചര്യത്തിൽ ഇഡിയുടെ അപേക്ഷയിൽ വീണ്ടും വാദം തുടരും. ജൂൺ 20നാണ് റൗസ് അവന്യൂ കോടതിയിലെ അവധിക്കാല ജഡ്ജി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം ഇ.ഡി.നൽകിയ അപേക്ഷയിൽ ജാമ്യം നല്കുന്നത് ഹൈക്കോടതി തല്ക്കാലത്തേക്ക് തടഞ്ഞു. ഇതിനെതിരെ കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *