Your Image Description Your Image Description

 

സെന്റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിന് 164 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ ക്വിന്റൺ ഡി കോക്കിന്റെ (38 പന്തിൽ 65) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഡേവിഡ് മില്ലർ 28 പന്തിൽ 43 റൺസെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റെടുത്തു. ഇരുവരും ആദ്യ മത്സരങ്ങൾ ജയിച്ചാണ് എത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ന് ജയിക്കുന്നവർ സെമി ഫൈനലിന് യോഗ്യത നേടും.

റീസ ഹെൻഡ്രിക്‌സ് (19 പന്തിൽ 25) താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ റീസ – ഡി കോക്ക് സഖ്യം 86 റൺസ് കൂട്ടിചേർത്തു. എന്നാൽ 10-ാം ഓവറിൽ റീസയെ പുറത്താക്കി മൊയീൻ അലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകി. 12-ാം ഓവറിൽ ഡി കോക്കും മടങ്ങി. നാല് വീതം സിക്‌സും ഫോറും ഉൾപ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്‌സ്. മൂന്നാമനായി എത്തിയ ഹെന്റിച്ച് ക്ലാസനും (8) പിന്നീടെത്തിയ എയ്ഡൻ മാർക്രത്തിനും (1) തിളങ്ങാനായില്ല. ഇതോടെ നാലിന് 113 എന്ന നിലയിലേക്ക് വീണു ദക്ഷിണാഫ്രിക്ക.

പിന്നീട് മില്ലറുടെ ഇന്നിംഗ്‌സാണ് സ്‌കോർ 150 കടത്തിയത്. മാർകോ ജാൻസനാണ് (0) പുറത്തായ മറ്റൊരു താരം. ട്രിസ്റ്റൺ സ്റ്റബ്‌സ് (12), കേശവ് മഹാരാജ് (5) പുറത്താവാതെ നിന്നു. ആർച്ചർക്ക് പുറമെ മൊയീൻ അലി, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാല് ഓവറിൽ ഒന്നിന് 28 എന്ന നിലയിലാണ്. ഫിലിപ് സാൾട്ടിന്റെ (11) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. കഗിസോ റബാദയ്ക്കാണ് വിക്കറ്റ്. ജോസ് ബട്‌ലർ (4), ജോണി ബെയർസ്‌റ്റോ (10) എന്നിവരാണ് ക്രീസിൽ.

ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, ഹെന്റിച്ച് ക്ലാസൻ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്റിച്ച് നോർട്ട്ജെ, ഒട്ട്‌നീൽ ബാർട്ട്മാൻ.
ഇംഗ്ലണ്ട്: ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്‌ലർ (ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക്, ജോണി ബെയർസ്റ്റോ, മൊയിൻ അലി, ലിയാം ലിവിംഗ്സ്റ്റൺ, സാം കുറാൻ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, മാർക്ക് വുഡ്, റീസ് ടോപ്ലി.

Leave a Reply

Your email address will not be published. Required fields are marked *