Your Image Description Your Image Description

 

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിൽ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേരുടെ കരുതൽ തടവ് നീട്ടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്. ഒരു കുവൈത്ത് സ്വദേശി, മൂന്ന് ഇന്ത്യക്കാർ, നാല് ഈജിപ്ത് സ്വദേശികൾ എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് കരുതൽ തടവിൽ വെക്കാൻ ഉത്തരവിട്ടത്.

മനഃപൂർവ്വമല്ലാത്ത നരഹത്യ, കരുതിക്കൂട്ടിയല്ലാതെ പരിക്കേൽപ്പിക്കൽ, അശ്രദ്ധ എന്നീ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. ഗാർഡ് റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് നേരത്തെ കണ്ടെത്തിയിരുന്നു. നിയമം ലംഘിച്ചുള്ള കെട്ടിടങ്ങൾക്കെതിരെയുള്ള നടപടി കർശനമായി നീങ്ങുകയാണ്.

കഴിഞ്ഞ ദിവസം ഹവല്ലി മേഖലയിൽ കുവൈത്ത് ആഭ്യന്തര – പ്രതിരോധ മന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യുസഫ് സൗദ് അൽ സബാ തന്നെ വീണ്ടും നേരിട്ട് സന്ദർശനം നടത്തി. ലാഭം മാത്രം നോക്കിയും തൊഴിൽ അവകാശങ്ങൾ ലംഘിച്ചും പ്രവർത്തിക്കുന്നവർക്ക് ഇളവ് നൽകരുതെന്ന് മന്ത്രി നിർദേശിച്ചതായി മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. മതിയായ വിസ അടക്കം രേഖകൾ ഇല്ലാതെയും , നിയമം ലംഘിച്ചും ഉൾപ്പടെ കുവൈത്തിൽ തങ്ങുന്ന അനധികൃത താമസ – കുടിയേറ്റക്കാർക്ക് എതിരായ നടപടികളും വേഗത്തിലാക്കും.
താമസ – തൊഴിൽ നിയമങ്ങൾ ലംഘിച്ചു രാജ്യത്ത് തങ്ങിയവരെ അതാത് രാജ്യത്തേക്ക് തിരികെ അയക്കാനും നടപടി തുടങ്ങി. റെസിഡൻസ് ആൻഡ് വർക്ക് ലോയുടെ ആർട്ടിക്കിൽ 20ന്റെ ലംഘനം ഉള്ള കേസുകളിൽ ആണ് നടപടി. നടപടിയുടെ ഭാഗമായി അഭയ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് എല്ലാ സഹായവും നൽകണമെന്ന് ആഭ്യന്തര മന്ത്രി നിർദേശിച്ചതായി ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *