Your Image Description Your Image Description

ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കാനായി ഡോർബൽ അടിച്ചു പ്രാങ്ക് ചെയ്ത വിദ്യാർത്ഥിയെ വീട്ടുടമസ്ഥൻ വെടിവെച്ച് കൊന്നു. വിർജീനിയയിലെ ഫ്രെഡറിക്സ്ബർഗിലാണ് ശനിയാഴ്ച പുലർച്ചെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ടിക്ക് ടോക്കിൽ ഏറെ പ്രശസ്തമായ “ഡിംഗ് ഡോങ് ഡിച്ച്” ഗെയിമിനിടെയാണ് 18 വയസുകാരനായ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 18 വയസ്സുള്ള മൈക്കൽ ബോസ്വർത്ത് ജൂനിയറും രണ്ട് സുഹൃത്തുക്കളും പ്രാങ്കിന്‍റെ ഭാഗമായി ഒരു റെസിഡൻഷ്യൽ ഏരിയയിലെ വാതിലിൽ മുട്ടി. പാതിരാത്രിയില്‍ നിരന്തരം ഡോർബെല്‍ അടിക്കുന്നത് കേട്ട് സഹികെട്ട വീട്ടുടമസ്ഥന്‍ തോക്കുമായി പുറത്തിറങ്ങി വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റഅ ബോസ്വർത്ത് മരിക്കുകയും ഒപ്പമുണ്ടായിരുന്നു സുഹൃത്തുക്കളിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് സ്പോട്സിൽവാനിയ കൗണ്ടി ഷെരിഫ് ഓഫീസ് പുറത്തുവിടുന്ന വിവരം.

27 കാരനായ ടൈലർ ചേസ് ബട്‌ലർ എന്ന വീട്ടുടമസ്ഥനാണ് വെടി ഉതിർത്തത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്‍റെ വീട്ടിലേക്ക് ആരോ കയറാൻ ശ്രമിക്കുകയാണ് എന്ന് കരുതിയാണ് താൻ വെടിവച്ചത് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ, തങ്ങൾ ടിക്ക് ടോക്കില്‍ പോസ്റ്റ് ചെയ്യുന്നതിനായി ഒരു വീഡിയോ ചിത്രീകരിക്കുന്നതിനായാണ് ഡോർ ബെല്ലുകൾ അടിച്ചത് എന്നാണ് വെടിയേറ്റ ആൺകുട്ടികളിൽ ഒരാൾ പോലീസിനോട് പറഞ്ഞത്. പരിക്കേൽക്കാത്ത മൂന്നാമത്തെ കൗമാരക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്, തങ്ങൾ “ഡിംഗ് ഡോങ് ഡിച്ച്” കളിക്കുകയായിരുന്നു എന്നാണ്. പങ്കെടുക്കുന്നവർ ആരുടെയെങ്കിലും ഡോർബെൽ മുട്ടുകയോ അടിക്കുകയോ ചെയ്ത് ഓടിപ്പോകുന്ന ഒരു ഗെയിമാണിത്. ചൊവ്വാഴ്ചയാണ് ബട്‌ലറെ അറസ്റ്റ് ചെയ്തത്. നിലവിൽ റാപ്പഹന്നോക്ക് റീജിയണൽ ജയിലിൽ ജാമ്യമില്ലാതെ തടവിലാണ് ഇയാൾ.

Leave a Reply

Your email address will not be published. Required fields are marked *