Your Image Description Your Image Description

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിനിടെ പരുക്കേറ്റ സഞ്ജു സാംസണ് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്ന് വിവരം. താരത്തിന്റെ കൈവിരലിന് പൊട്ടലുണ്ടെന്നും കേരളത്തിന് വേണ്ടി താരം രഞ്ജി ട്രോഫി കളിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ മാസം എട്ടിന് രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരെയാണ് കേരളത്തിന്റെ മത്സരം.

ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്യുമ്പോൾ ജോഫ്ര ആർച്ചറുടെ പന്ത് ഇടിച്ചാണ് സഞ്ജുവിന്റെ വിരലിന് പരുക്കേറ്റത്. ആർച്ചറിന്റെ മൂന്നാം പന്ത് താരത്തിന്റെ വിരലിലാണ് പതിച്ചത്. ഇതോടെ കുറച്ചു നേരത്തേക്ക് കളി നിർത്തിവെച്ചിരുന്നു. തുടർന്ന് ടീം ഫിസിയോയെത്തി സഞ്ജുവിന്റെ പരുക്ക് പരിശോധിച്ചു. തുടർന്ന് ബാൻഡേജ് ചുറ്റിയ ശേഷമാണ് സഞ്ജു വീണ്ടും ബാറ്റിങ് ആരംഭിച്ചത്.ഇതേ ഓവറിൽ ഒരു സിക്സും ഫോറുമുൾപ്പടെ രണ്ട് ബൗണ്ടറികൾ കൂടി നേടിയെങ്കിലും അടുത്ത ഓവറിൽ താരം പുറത്തായി.

മാർക് വുഡ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് ജോഫ്ര ആര്‍ച്ചർ ക്യാച്ചെടുത്ത് സഞ്ജുവിനെ ഔട്ടാക്കിയത്. എന്നാൽ ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് കീപ്പറായി സഞ്ജു ഇറങ്ങിയില്ല. യുവതാരം ധ്രുവ് ജുറേലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിച്ചത്.സഞ്ജുവിന്റെ പരുക്കിൽ രാജസ്ഥാൻ റോയൽസും ആശങ്കയിലാണ്. ഐപിഎൽ ആകുമ്പോഴേക്കും താരത്തിന്റെ പരുക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *