കോട്ടയം: സിപിഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻകൂർ ജാമ്യം തേടി ഡിസി ബുക്ക്സ് എഡിറ്റർ ഹൈക്കോടതിയിൽ. ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് എഫ്ഐആർ രേഖപ്പെടുത്താൻ കഴിഞ്ഞ ദിവസം ഡിജിപി നിർദേശിച്ചിരുന്നു. ഇ.പിയിൽ നിന്ന് വീണ്ടും പരാതി എഴുതി വാങ്ങാനും തീരുമാനിച്ചിരുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരണ വിഭാഗം മേധാവി ശ്രീകുമാറാണ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ശ്രീകുമാറിനെ പ്രതി ചേർക്കാൻ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇദ്ദേഹത്തെ സ്ഥാപനത്തിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
‘കട്ടൻചായയും പരിപ്പുവടയും’ എന്ന പേരിൽ പേരിൽ ഡിസി ബുക്സ് ഇ.പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരിൽ പുറത്തുവിട്ട കവർ ചിത്രവും പേജുകളുമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പിഡിഫ് ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്നു തിരിച്ചറിഞ്ഞതിനു പിന്നാലെയാണ് നടപടി. പുസ്തകത്തിൽ പാർട്ടിക്കെതിരെയും സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് ഉയർത്തിയിട്ടുള്ളത്. എന്നാൽ, തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചു. അനാവശ്യ വിവാദങ്ങൾ ഉയരുന്നതിനെതിരെ ഇ.പി ഡിജിപിക്ക് പരാതി നൽകിയിരുന്നു.