Your Image Description Your Image Description

പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി. മീഡിയ പാനലിസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പി ആർ ശിവശങ്കർ സ്വയം ഒഴിഞ്ഞു. ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഇറങ്ങിപ്പോയത്. ഭാരവാഹിപ്പട്ടികയിൽ ശിവശങ്കർ ഇടം നേടിയിരുന്നില്ല.

എം ടി രമേശ്, ശോഭ സുരേന്ദ്രൻ, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരെ ജനറൽ സെക്രട്ടറിമാരാക്കിയാണ് പുതിയ ഭാരവാഹി പട്ടിക. മുരളീധര വിഭാഗത്തിൽ നിന്നുള്ള പി സുധീർ, സി കൃഷ്ണകുമാർ എന്നിവരെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 20% പുതുമുഖങ്ങളെയാണ് രാജീവ് ചന്ദ്രശേഖർ ടീമിൽ ഉൾപ്പെടുത്തിയത്.

ഉപാധ്യക്ഷന്മാരിൽ പകുതിയും പുതുമുഖങ്ങളാണ്. ആർ ശ്രീലേഖ, മുൻ വി സി ഡോ: അബ്ദുൾ സലാം, അഡ്വ. ഷോൺ ജോർജ്, അഡ്വ.പി പി അനീഷ് കുമാർ എന്നിവരെ സംസ്ഥാന ഉപാധ്യക്ഷന്മാരാക്കി. കൃഷ്ണദാസ് പക്ഷത്തെ പ്രമുഖ നേതാവ് എ എൻ രാധാകൃഷ്ണനെ ഉപാധ്യക്ഷ പദവിയിൽ നിന്നൊഴിവാക്കിയെങ്കിലും ദേശീയ നിർവാഹക സമിതിയിൽ പരിഗണിക്കപ്പെട്ടേക്കാം. മേജർ രവി, വി ടി രമ ,ഡോ: പ്രമീളാദേവി, പി രഘുനാഥ് എന്നിവരും ഭാരവാഹി പട്ടികയിൽ നിന്നും പുറത്തായി.

അനൂപ് ആന്റണിയും എസ് സുരേഷും കീ പോസ്റ്റായ ജനറൽ സെക്രട്ടറി പദവിയിലെത്തുന്നതും ശോഭാ സുരേന്ദ്രൻ ജനറൽ സെക്രട്ടറി പദത്തിൽ തിരിച്ചെത്തുന്നതും എംടി രമേശിനെ നിലനിർത്തുന്നതും വി മുരളീധര പക്ഷത്തിന് തിരിച്ചടിയാകും. ശോഭ സുരേന്ദ്രനൊഴികെ മൂന്ന് ജനറൽ സെക്രട്ടറിമാരും കൃഷ്ണദാസ് പക്ഷത്ത് നിന്നാണെന്നതും ശ്രദ്ധേയമാണ്. സെക്രട്ടറി പദവിയിലും കൃഷ്ണദാസ് പക്ഷത്തിനാണ് മുൻതൂക്കം. മുരളീധര പക്ഷത്ത് നിന്നുള്ള വി വി രാജേഷിനെ സെക്രട്ടറി പദത്തിൽ ഒതുക്കി. ഗ്രൂപ്പ് തർക്കം മൂലം യുവമോർച്ചയുൾപ്പെടെ പോഷക സംഘടന അധ്യക്ഷന്മാരെ സംസ്ഥാന ഭാരവാഹികൾക്കൊപ്പം പ്രഖ്യാപിച്ചിട്ടില്ല.

Related Posts