Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ചോറ്റുപാത്രത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ മുഖത്ത് ബ്ലെയിഡ് ഉപയോഗിച്ച് വരഞ്ഞ് സഹപാഠി. ഡൽഹിയിലെ ഗുലാബി ബാഗ് ഏരിയയിലെ സർക്കാർ സ്കൂളിലാണ് ക്രൂരമായ ആക്രമണം നടന്നത്. ബ്ലെയിഡ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ 14 കാരിയുടെ മുഖത്ത് 17 തുന്നലിടേണ്ടി വന്നതായി മാതാപിതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖത്താകെ മുറിവേറ്റ പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഏപ്രിൽ 29നാണ് സംഭവം നടക്കുന്നത്. പെൺകുട്ടി നൽകിയ മൊഴിയനുസരിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. വിദ്യാർഥിനിയും സഹപാഠികളും 11.20 ഓടെ ഉച്ചഭക്ഷണം കഴിക്കുന്നതിനായി തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയിൽ ചില പെൺകുട്ടികൾ വന്ന് പരിക്കേറ്റ വിദ്യാർഥിനിയുടെ സുഹൃത്തിന്‍റെ ഭക്ഷണം തട്ടിയെടുത്ത് ഓടിപ്പോയതായി. ഭക്ഷണപാത്രം തിരികെ ചോദിച്ചെങ്കിലും അവർ കൊടുത്തില്ല, തിരിച്ച് അധിക്ഷേപിക്കാൻ തുടങ്ങി. വഴക്ക് കണ്ട് പ്രശ്നം പരിഹരിക്കാനെത്തിയപ്പോഴാണ് സഹപാഠികൾ ആക്രമിച്ചതെന്ന് വിദ്യാർഥിനി പൊലീസിനോട് പറഞ്ഞു.

വാക്കേറ്റത്തിനിടെ സഹപാടിയായ ഒരു കുട്ടി പെട്ടന്ന് ബ്ലെയിഡ് ഉപയോഗിച്ച് മുഖത്ത് വരയുകയായിരുന്നു. മുറിവേറ്റ് ചോര വാർന്നിട്ടും ആരും മകളെ ആശുപത്രിയിലെത്തിക്കാൻ ആദ്യം ശ്രമിച്ചില്ലെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു. ‘മകളുടെ മുഖത്ത് 17 തുന്നലുകൾ ഇട്ടിട്ടുണ്ട്. അവളുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. ആക്രമണത്തിന് ശേഷം അവളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ആരും സഹായിച്ചില്ല’- വിദ്യാർത്ഥിനിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

മകളെ ആക്രമിച്ച വിദ്യാർഥിനിയെ സംരക്ഷിക്കാനാണ് സ്കൂൾ അധികൃതർ ശ്രമിച്ചതെന്ന് ആരോപിച്ച അമ്മ കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. വീഡിയോയിൽ കാണുന്നവരെല്ലാം പ്രായപൂർത്തി ആകാത്തവരായതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *