Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: നിർണായകമായ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും. തുടർഘട്ടങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗം പ്രഖ്യാപിക്കും. യു പിയിലെ നിർണായകമായ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. കേരളത്തിലെയും വയനാട് മണ്ഡലത്തിലെയും പോളിംഗ് കഴിഞ്ഞ സാഹചര്യത്തിൽ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസ് നടത്തുമെന്നാണ് സൂചന. അമേഠിയിൽ രാഹുൽ ഗാന്ധിയും, റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇരു മണ്ഡലങ്ങളിലെയും നേതാക്കളുടെയും ഭാരവാഹികളുടെയും യോഗം പ്രിയങ്ക ഗാന്ധി വിളിച്ചിരുന്നു. പ്രിയങ്ക മത്സരിച്ചാൽ റായ്ബറേലിയിൽ വരുൺ ഗാന്ധിയെ ബി ജെ പി പരീക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്ളും ശക്തമായിട്ടുണ്ട്. എന്നാൽ ഇതിനോട് വരുൺ എങ്ങനെ പ്രതികരിക്കും എന്നതും കണ്ടറിയണം.

അമേഠിയിൽ രാഹുൽ ഗാന്ധിയും, റായ്ബേറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന സമ്മർദ്ദം കോൺഗ്രസിനുള്ളിൽ ശക്തമാണ്. വയനാട്ടിൽ നിന്ന് അങ്ങനെയങ്കിൽ രാഹുലിൻറെ യാത്ര അമേഠിയിലേക്കായിരിക്കും. റായ്ബറേലിയിൽ മത്സരിക്കാൻ ഇരുവരും താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് മാനേജരും ഉത്തർപ്രേദശിൻറെ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമൊക്കെയായിരുന്ന പ്രിയങ്കക്കാണ് മണ്ഡലം കൂടുതൽ പരിചിതമെന്നാണ് വിലയിരുത്തൽ. റായ്ബറേലി സീറ്റിനെ ചൊല്ലി തർക്കമുണ്ടെന്ന റിപ്പോർട്ടുകളോട് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.
മെയ് മൂന്ന് വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം.രണ്ടിനോ മൂന്നിനോ ഇരുവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കുമെന്നാണ് വിവരം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തലേന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് ആലോചനയെന്നും സൂചനയുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രാഹുലും പ്രിയങ്കയും അയോധ്യ ക്ഷേത്രം സന്ദർശിച്ചേക്കുമെന്ന പ്രചരണവുമുണ്ട്. അടുത്ത മാസം ഇരുപതിനാണ് രണ്ടിടത്തും പോളിംഗ്. അമേഠിയിൽ സ്മൃതി ഇറാനി പ്രചാരണത്തിൽ മുൻപിലെത്തിയെങ്കിൽ റായ്ബറേലിയിൽ കോൺഗ്രസ് പ്രഖ്യാപനത്തിനായി ബി ജെ പി കാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *