Your Image Description Your Image Description
Your Image Alt Text

 

ഹൈദരാബാദ്: ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു താരം വിരാട് കോലി. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ അര്‍ധസെഞ്ചുറിക്കെതിരെ കടുത്ത വിമര്‍ശനം ഉയരുമ്പോഴും കോലി ഒമ്പത് മത്സരങ്ങളില്‍ 430 റണ്‍സുമായി എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലെത്തി. 2011നുശേഷം പത്തം സീസണിലാണ് കോലി ഐപിഎല്ലില്‍ 400 റണ്‍സ് പിന്നിടുന്നത്. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന് എട്ട് കളികളില്‍ 349 റണ്‍സാണുള്ളത്.

ഹൈദരാബാദിന്‍റെ ട്രാവിസ് ഹെഡിനും അഭിഷേക് ശര്‍മക്കും മുന്നേറാന്‍ അവസരമുണ്ടായിരുന്നെങ്കിലും ഇരുവരും ഇന്നലെ വലിയ സ്കോര്‍ നേടാതെ പുറത്തായതോടെ ആദ്യ പത്തില്‍ മാറ്റങ്ങളൊന്നും വന്നില്ല. ആര്‍സിബിക്കെതിരെ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായ ഹെഡ് ഏഴ് കളികളില്‍ 325 റണ്‍സുമായി അഞ്ചാം സ്ഥാനത്താണ്. 31 റണ്‍സെടുത്ത അഭിഷേക് ശര്‍മയാകട്ടെ ജോസ് ബട്‌ലറെയും സുനില്‍ നരെയ്നെയുമെല്ലാം മറികടന്ന് 288 റണ്‍സുമായി പന്ത്രണ്ടാം സ്ഥാനത്തെത്തി.

ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്(342) മൂന്നാം സ്ഥാനത്തും ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്‍(334) നാാലം സ്ഥാനത്തുമാണ്. റിയാന്‍ പരാഗ്(318) ആറാം സ്ഥാനത്തുള്ളപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍(314) ഏഴാമതാണ്. ശിവം ദുബെ(311), ശുഭ്മാന്‍ ഗില്‍(304), രോഹിത് ശര്‍മ(303) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങള്‍.

ഇന്നലെ ഹൈദരാബാദിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 35 റണ്‍സിനാണ് ആര്‍സിബി ജയിച്ചു കയറിയത്. ആര്‍സിബി താരം രജത് പാടീദാര്‍ 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ പവര്‍ പ്ലേയില്‍ 16 പന്തില്‍ 32 റണ്‍സെടുത്ത വിരാട് കോലി 41 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. 43 പന്തില്‍ 51 റണ്‍സെടുത്ത് പുറത്തായ കോലിയുടെ ‘ടെസ്റ്റ്’ ഇന്നിംഗ്സിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *