Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം. ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണം. കൊട്ടിക്കലാശത്തിനിടെ പ്രവർത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘർഷമുണ്ടായി. ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാർത്ഥികൾ കൊട്ടിക്കലാശത്തിൻറെ ഭാഗമായുള്ള റോഡ് ഷോയിൽ പങ്കെടുത്തത്. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു. നാളെ ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനുശേഷം മറ്റന്നാൾ ആണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക.

കരുനാഗപ്പള്ളിയിൽ കലാശക്കൊട്ടിനിടെ എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. സിആർ മഹേഷ് എംഎൽഎക്ക് പരിക്കേറ്റു. സിഐ ഉൾപ്പെടെ നാലു പൊലീസുകാർക്കും പരിക്കേറ്റു. പൊലീസ് പ്രവർത്തകരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു. സിആർ മഹേഷ് എംഎൽഎ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തിനിടെയുണ്ടായ കല്ലേറിലാണ് എം.എൽഎക്കും പൊലീസുകാർക്കും പരിക്കേറ്റത്. കരുനാഗപ്പള്ളിയിലെ സംഘർഷത്തിനിടെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കൊടിയിലിനും പരിക്കേറ്റു. കല്ലേറിനിടെയാണ് പരിക്കേറ്റത്. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചവിട്ടത്.

തൊടുപുഴയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. യുഡിഎഫ് വാഹനത്തിന് മുകളിൽ എൽഡിഎഫ് പ്രവർത്തകർ കൊടി നാട്ടാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത് .പൊലീസും നേതാക്കളും ചേർന്ന് പരിഹരിക്കുകയായിരുന്നു.

നെയ്യാറ്റിൻകരയിൽ പൊലീസ് ലാത്തിവീശി. കെഎസ്‍യു -കോൺഗ്രസ് പ്രവർത്തകരെയാണ് പൊലീസ് ലാത്തിവീശി ഓടിച്ചത്. കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെയും അക്രമത്തിന് തുനിഞ്ഞു. മഴ പെയ്യുന്നതിനിടെയും കെഎസ്ആർടിസി ബസിന് മുകളിൽ കയറി കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. കൊട്ടിക്കലാശത്തിനിടെയാണ് പ്രവർത്തകർ ബസിന് മുകളിൽ കയറിയത്. ഇതിനെചൊല്ലിയാണ് സംഘർഷമുണ്ടായത്. കെഎസ്ആർടിസി ബസിനും കേടുപാട് സംഭവിച്ചു. ബസ് തടഞ്ഞു നിർത്തിയതാണ് സംഘർഷത്തിന് കാരണം.
കൊല്ലം പത്തനാപുരത്ത് യുഡ‍ിഎഫ് -എൽഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായി. ഉച്ചഭാഷിണി നിർത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. തിരുവനന്തപുരം മണ്ഡലത്തിലെ കൊട്ടിക്കലാശം നടന്ന പേരൂർക്കടയിൽ മഴ പെയ്തെങ്കിലും പ്രവർത്തകരുടെ ആവേശം ഒട്ടും ചോർന്നില്ല. മലപ്പുറം, കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലും കൊട്ടിക്കലാശത്തിനിടെ സംഘർഷമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *