Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: തിഹാർ ജയിലിൽ തടവിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഷു​ഗർ നില ഉയർന്നതിനാൽ ഇൻസുലിൻ നൽകി അധികൃതർ. രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയി ഉയർന്നതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് ഇൻസുലിൻ നൽകിയത്. ഏറെ ദിവസം നീണ്ടുനിന്ന രാഷ്ട്രീയ വിവാദം അവസാനിപ്പിച്ചു കൊണ്ടാണ് ഇൻസുലിൻ നൽകാൻ അധികൃതർ തയ്യാറായത്. കെജ്രിവാളിന് ഇൻസുലിൻ നൽകാതിരുന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

‘മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്, അദ്ദേഹത്തിന് ഇൻസുലിൻ വേണമായിരുന്നുവെന്ന് ഇന്ന് വ്യക്തമായി. എന്നാൽ കേന്ദ്രസർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥർ അദ്ദേഹത്തെ ബോധപൂർവ്വം ചികിത്സിക്കുന്നില്ല. പറയൂ ബിജെപിക്കാരേ! ഇൻസുലിൻ ആവശ്യമില്ലെങ്കിൽ നിങ്ങൾ ഇപ്പോൾ എന്തിനാണ് അത് നൽകുന്നത്? കാരണം ലോകം മുഴുവൻ അവരെ ശപിക്കുകയാണ്’- ദില്ലി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. അതേസമയം, കെജ്രിവാളിന് ആരോഗ്യ പ്രശ്നമില്ലെന്നായിരുന്നു തിഹാർ ജയിൽ ഡയറക്ടർ സഞ്ജയ് ബെനി വാൾ പറഞ്ഞത്. മറ്റു തടവുകാരെ പോലെ സാധാരണ ജീവിതം നയിക്കുകയാണ് കെജ്രിവാൾ. ജയിലിലെ ആയിരത്തിനടുത്ത് തടവുകാർക്ക് പ്രമേഹമുണ്ട്. എന്നാൽ കെജ്രിവാളുമായി ബന്ധപ്പെട്ട് ഉയരുന്നത് രാഷ്ട്രീയ പ്രശ്നമാണ്. അതിലേക്ക് കടക്കാൻ ഇല്ലെന്നും ജയിൽ ഡയറക്ടർ സഞ്ജയ് ബെനി വാൾ പറഞ്ഞു.

കെജ്രിവാളിന് ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വീഡിയോ കൺസൾട്ടേഷൻ അനുവദിക്കണമെന്ന ഹർജി വിചാരണക്കോടതി ഇന്നലെ തള്ളിയിരുന്നു. കെജ്രിവാളിന് പതിവായി ഇൻസുലിൻ കുത്തിവയ്പ്പുകൾ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാൻ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒരു മെഡിക്കൽ പാനൽ രൂപീകരിക്കാൻ റോസ് അവന്യൂ കോടതി ഉത്തരവിട്ടിരുന്നു.

ഡയബറ്റോളജിസ്റ്റുകളിൽ നിന്നോ എൻഡോക്രൈനോളജിസ്റ്റുകളിൽ നിന്നോ വിദഗ്ധ ചികിത്സ ഉൾപ്പെടെ മുഖ്യമന്ത്രിക്ക് ശരിയായ വൈദ്യസഹായം ലഭ്യമാണെന്ന് ഉറപ്പാക്കാൻ ജയിൽ ഉദ്യോഗസ്ഥർക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. ഇവരുടെ മാർഗം നിർദ്ദേശം അനുസരിച്ച് ഇൻസുലിനും മറ്റു ചികിത്സയും നൽകണമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ നേരത്തെ അംഗീകരിച്ച് ഭക്ഷണക്രമം കൂടാതെ വീട്ടിൽ നിന്ന് കെജ്രിവാളിന് മാമ്പഴവും മറ്റു മധുര പലഹാരങ്ങളും നൽകിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് കോടതി നിരിക്ഷിച്ചു. ജാമ്യത്തിനായി പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ കഴിച്ചുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *