Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ട സംഭവം ഗൗരവമുള്ളതാണെന്ന് പിണറായി വിജയൻ. റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയ വിധിയാണിതെന്നുമാണ് അദ്ദേഹം പറഞ്ഞത്. കോടതി വിധി ഗൗരവത്തിലുള്ള പ്രശ്നമാണ്. വധക്കേസില്‍ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടി. ശക്തമായ നടപടി പൊലീസ് സ്വീകരിച്ചിരുന്നു. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചു. റിയാസ് മൗലവി ഭാര്യയുടെ ആവശ്യപ്രകാരമാണ്‌ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്.

റിയാസ് മൗലവിയുടെ ഭാര്യ നിര്‍ദേശിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയാണ് നിയമിച്ചത്. അന്വേഷണത്തിലും നടത്തിപ്പിലും സുതാര്യതയുണ്ടായിരുന്നു.ഒരു ഘട്ടത്തിലും പരാതി ഉയർന്നില്ല. സർക്കാർ ഈ വിഷയത്തിൽ ആത്മാർത്ഥത പുലർത്തിയത് കുടുംബവും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു തരത്തിലുള്ള അശ്രദ്ധയും ഉണ്ടായിട്ടില്ല. വിധിന്യായം സമൂഹത്തില്‍ ഞെട്ടല്‍ ഉണ്ടാക്കി. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും. ഒരുപാട് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ചിലര്‍ ശ്രമിക്കുന്നു. സര്‍ക്കാരിനെ താറടിക്കാൻ ശ്രമിക്കുകയാണ്. ആവശ്യമായ എല്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. യുഎപിഎ ചുമത്തേണ്ട കാര്യമില്ല.

യുഎപിഎ ചുമത്താനുള്ള അപേക്ഷ ഹൈക്കോടതി വിചാരണ കോടതിക്കാണ് വിട്ടത്. യുഎപിഎയെ എതിർക്കുന്നവർ തന്നെയാണോ ഇത് ചുമത്തണം എന്ന് പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. റിയാസ് മൗലവി വധിക്കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി വിധിയില്‍ സര്‍ക്കാരിനെതിരെ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതിനിടെയാണ് ഇക്കാര്യത്തില്‍ പിണറായി വിജയൻ വിശദീകരണവുമായി രംഗത്തെത്തിയത്.

ഇന്ത്യ മുന്നണി മഹാറാലി പ്രാധാന്യം അർഹിക്കുന്നതെന്നാണും ബിജെപിക്കുള്ള വലിയ മുന്നറിയിപ്പാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റാലിയില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായി. കോണ്‍ഗ്രസ് ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം. കോൺഗ്രസ്‌ ഇതര പാർട്ടി നേതാക്കളെ ബിജെപി വേട്ടയടുമ്പോൾ കോൺഗ്രസും ആ വേട്ടക്ക് ഒപ്പം നിൽക്കുകയാണ്. കെജ്രിവാളിന് എതിരായ ഇഡി നീക്കങ്ങൾക്ക് വഴിവെച്ചത് കോൺഗ്രസാണ്. കെജ്രിവാളിനെതിരെ നേരത്തെ സ്വീകരിച്ച നിലപാട് തെറ്റായിപ്പോയി എന്ന് പറയാനുള്ള ആർജവം കോൺഗ്രസ്‌ കാണിക്കണം. ബിജെപി ഇതര സർക്കാരുകൾക്കെതിരെ തങ്ങളുടെ അജണ്ട ബിജെപി നടപ്പിലാക്കുകയാണ്.

ഇന്നലത്തെ റാലി ബിജെപിക്കുള്ള മുന്നറിയിപ്പും കോൺഗ്രസിനുള്ള അനുഭവപാഠവുമാണ്. സിഎഎ എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കും. കോൺഗ്രസിന് അഭിപ്രായം പോലും പറയാൻ കഴിയുന്നില്ല. ആര്‍എസ്എസ് അജണ്ട കേന്ദ്ര സര്‍ക്കാര്‍ തീവ്രമായി നടപ്പാക്കുകയാണ്. രാഹുൽ എന്തുകൊണ്ട് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നില്ല ?. ഇന്ത്യ മുന്നണി നേതാവായ രാഹുൽ ഗാന്ധി ബിജെപിക്കെതിരെ പോരാടുന്ന എൽഡിഎഫിനെതിരെ മത്സരിക്കുന്നതിൽ എന്താണ് അർഥം? മണിപ്പൂർ വിഷയത്തിൽ രാജ്യദ്രോഹിയായി ചിത്രീകരിക്കപ്പെട്ട ആളാണ്‌ ആനി രാജ. കേന്ദ്രത്തിനെതിരായ എല്ലാ പ്രതിഷേധങ്ങളിലും ആനി രാജ ഉണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *