Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: ജെസ്ന മറിയ ജെയിംസ് തിരോധാനക്കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ്. ജെസ്നയുടെ പിതാവ് നൽകിയ ഹർജിയിൽ വിശദീകരണം സമർപ്പിക്കാൻ സിബിഐ. രണ്ടാഴ്ച സമയം ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഏപ്രിൽ അഞ്ചിനകം വിശദീകരണം സമർപ്പിക്കാൻ നിർദ്ദേശിച്ചു. ജസ്‌ന കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടു സ്വകാര്യ വ്യക്തി സമർപ്പിച്ച ഹർജിയും അന്ന് പരിഗണിക്കും.

പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കു വച്ചാണ് ജെസ്നയെ കാണാതാകുന്നത്, ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്ന് ജെസ്നയുടെ പിതാവിന്റെ ഹർജിയിൽ പറയുന്നു. ജെസ്‌നയെ ഒരു സുഹൃത്ത് ചതിച്ച് ദുരുപയോഗം ചെയ്തതായി സംശയിക്കുന്നു. ജെസ്നയ്ക്കുണ്ടായ ശാരീരിക പ്രശ്നങ്ങളെ സംബന്ധിച്ച് അന്വേഷണം നടന്നില്ല. ജെസ്നയുടെ കൂടെ പഠിച്ച 5 വിദ്യാർഥികളെക്കുറിച്ചും അന്വേഷിച്ചില്ല. കോളജിനു പുറത്ത് ജെസ്ന എൻഎസ്എസ് ക്യാംപുകൾക്കു പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിട്ടില്ലെന്നും പിതാവിന്റെ ഹർജിയിൽ പറയുന്നു.

ജെസ്നയുടെ തിരോധാനത്തിനു പിന്നിൽ തീവ്രവാദ സംഘങ്ങൾക്കു ബന്ധമില്ലെന്നാണു സിബിഐയുടെ കണ്ടെത്തൽ. ജെസ്ന മതപരിവർത്തനം നടത്തിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മരിച്ചു എന്നു സ്ഥാപിക്കാൻ കഴിയുന്ന തെളിവുകളും ലഭിച്ചിട്ടില്ലെന്നുമായിരുന്നു സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ സിബിഐയുടെ വിശദീകരണ റിപ്പോർട്ടിന് ഏറെ പ്രാധാന്യമുണ്ട്. 2018 മാർച്ച് 22നാണ് കോളജ് വിദ്യാർഥിനിയായ ജെസ്‌നയെ കാണാതായത്.

Leave a Reply

Your email address will not be published. Required fields are marked *