Your Image Description Your Image Description

ഈറോഡ്: ലോക്സഭാ മണ്ഡലത്തിലെ എംഡിഎംകെ നേതാവുമായ എ.ഗണേശമൂർത്തിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 2.30നാണ് ഇദ്ദേഹത്തെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം അമിത അളവിൽ ഉറക്കഗുളിക കഴിച്ചതായാണ് പ്രാഥമിക നിഗമനം. ഉറക്കഗുളിക വെള്ളത്തിൽ കലക്കിയതായി റൂമിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാശ്രമം ആണെന്നാണ് കരുതുന്നത്. ഈറോഡ് ശൂരംപട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇപ്രാവശ്യം ഈറോഡ് സീറ്റിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെയാണു മത്സരിക്കുന്നത്. പകരം വിരുതുനഗർ സീറ്റ് ഘടകകക്ഷിയായ എംഡിഎംകെയ്ക്കു വിട്ടുനൽകി. എംഡിഎംകെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാർഥി. ഇത്തവണയും പാർട്ടി തനിക്കു സീറ്റ് നൽകുമെന്ന് ഗണേശമൂർത്തി എല്ലാവരോടും പറഞ്ഞിരുന്നു. എന്നാൽ മുതിർന്ന നേതാവായ ഇദ്ദേഹത്തോട് ആലോചിക്കുകപോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറി പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും പറയുന്നു. ഇതിൽ ഇദ്ദേഹം മനോവിഷമത്തിലായിരുന്നുവെന്നും പാർട്ടി പ്രവർത്തകർ പറയുന്നു.

77 വയസ്സുകാരനായ എംപി പാർട്ടിക്കുവേണ്ടി ഒട്ടേറെ തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എംഎൽഎയും രണ്ടുതവണ എംപിയുമായി. ഡിഎംകെ, ഇടതു പാർട്ടി നേതാക്കൾ ആശുപത്രിയിൽ എത്തി എംപിയെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഈറോഡിൽ നടന്ന ഇന്ത്യ മുന്നണി കൺവൻഷനിൽ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *