Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ അപ്പീല്‍ ആദായനികുതി വകുപ്പ് ട്രൈബ്യൂണല്‍ തള്ളിയതിനെതിരെ കോണ്‍ഗ്രസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസിൽ നിന്ന് 65 കോടി രൂപ ആദായ നികുതി വകുപ്പ് ഈടാക്കിയിരുന്നു. ഇതിനെതിരെ കോൺഗ്രസ്‌ നൽകിയ ഹർജി ആദായ നികുതി അപ്പീൽ ട്രിബ്യൂണൽ തള്ളുകയായിരുന്നു. ഹൈക്കോടതിയിൽ പോകാനായി പത്തു ദിവസത്തേക്ക് കോൺഗ്രസ് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക വിഷയം ചൂണ്ടിക്കാട്ടിയാണ് ആദായനികുതി ട്രൈബ്യൂണൽ സ്റ്റേ ആവശ്യം തള്ളിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ പാര്‍ട്ടി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ഗഡേല എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത്.  നികുതിയിനത്തില്‍ കോണ്‍ഗ്രസ് 210 കോടി അടയ്ക്കാനുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ വാദം. നികുതിയിനത്തില്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് 65.25 കോടി രൂപ ഈടാക്കി. പാര്‍ട്ടിയുടെ 9 അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍നിന്ന് 60.25 കോടിയും യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യുഐ എന്നിവയുടെ അക്കൗണ്ടുകളില്‍നിന്ന് 5 കോടിയുമാണ് ഈടാക്കിയത്.

115 കോടി രൂപ പിഴയുടെ ഒരു ഭാഗമാണ് ഈടാക്കിയതെന്നാണ് ഈ വിഷയത്തിൽ ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം. അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് മരവിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *