Your Image Description Your Image Description

കൊച്ചി: കേരള തീരത്തിന് സമീപം അറബിക്കടലിൽ തീ പിടിച്ച ചരക്കുകപ്പൽ വാൻ‍ ഹായി 503 ദൂരത്തേക്ക് വലിച്ചു മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കാലാവസ്ഥ പ്രതികൂലമായത് രക്ഷാദൗത്യത്തെ ബാധിച്ചിട്ടുണ്ടെങ്കിലും കപ്പൽ ഇപ്പോൾ കൊച്ചി തീരത്തുനിന്ന് 47 നോട്ടിക്കൽ മൈൽ അകലെ വരെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം, ആലപ്പുഴ തോട്ടപ്പിള്ളി സ്പിൽവേയ്ക്ക് 14.6 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പലിലെ രക്ഷാദൗത്യങ്ങളെയും മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് കപ്പലിനെ ടഗ് ഓഫ്ഷോർ വാരിയറുമായി ബന്ധിപ്പിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിരുന്നു. നാല് പേർ കപ്പലിന്റെ മേൽത്തട്ടിൽ ഇറങ്ങിയാണ് വടമുപയോഗിച്ച്‌ കപ്പലിനെ ബന്ധിപ്പിച്ചത്. കൊച്ചിയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് 22 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപ്പോൾ കപ്പല്‍. രാവിലെ ആയപ്പോഴേക്കും കപ്പലിനെ പുറം കടലിലേക്ക് 27 നോട്ടിക്കൽ മൈലും ഉച്ചകഴിഞ്ഞ് 40 നോട്ടിക്കൽ മൈലും ദൂരത്തേക്കു വലിച്ചു കൊണ്ടുപോകാൻ സാധിച്ചു. വൈകിട്ട് നാല് മണിയോടെയാണ് കപ്പലിനെ 47 നോട്ടിക്കൽ മൈൽ ദൂരത്ത് എത്തിച്ചത്. മോശം കാലാവസ്ഥ ആയതിനാൽ വളരെ മെല്ലെയാണ് കപ്പലിനെ വലിച്ചു നീക്കുന്നത്. മണിക്കൂറിൽ 2.7 കിലോമീറ്ററാണ് ഇതിന്റെ വേഗം. തീരസംരക്ഷണ സേനയുടെ കപ്പലുകളായ സക്ഷം, സമർഥ്, വിക്രം, നാവികസേനാ കപ്പലായ ഒഎസ്‍വി ട്രിട്ടോൺ ലിബർട്ടി തുടങ്ങിയവ കപ്പൽ വലിച്ചുകൊണ്ടു പോകുന്നതിനെ അനുഗമിക്കുന്നുണ്ട്.

ഓഫ്ഷോർ വാരിയർ, ഗാർനെറ്റ്, വാട്ടർ ലില്ലി എന്നീ ടഗ്ഗുകളാണ് പ്രധാനമായും തീ പിടിച്ച കപ്പലിനെ വലിച്ചുകൊണ്ടു പോകുന്നത്. ‍ഡക്കിന് മുകളിലെ തീ ഏറെക്കുറെ അണയ്ക്കാൻ സാധിച്ചിട്ടുണ്ട്. കപ്പലിൽ നിന്ന് ശക്തമായ പുക ഉയരുന്നത് ഡെക്കിന്റെ അടിയിൽ ഇപ്പോഴും തീയുള്ളതുകൊണ്ടാണെന്നാണ് സംശയം. എത്ര അണച്ചാലും തീ വീണ്ടും പടരുന്നതിന് കാരണം കപ്പലിലെ കണ്ടെയ്നറുകളിലുള്ള തീ പിടിക്കുന്ന രാസവസ്തുക്കളാണെന്നാണ് നിഗമനം. എംഎസ്‍സി എൽസ 3യിൽ ഇന്ധനം നീക്കം ചെയ്യുക, കണ്ടെയ്നറുകള്‍ ഉയർത്തിയെടുക്കു തുടങ്ങിയ കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ഷിപ്പിങ് ഡയറക്ടർ ജനറൽ നിർദേശം നൽകിയിരുന്നു. ഇന്ധനം നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനം ഉടൻ തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ഇതു വൈകിയേക്കും.

അതേസമയം വാൻ ഹായി 503 കപ്പലിൽ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകൾ 16/06/2025, 18/06/2025 തീയതികൾ മുതൽ എറണാകുളം ജില്ലയുടെ തെക്കുഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി അടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡ്, ഐറ്റിഒപിഎഫ് എന്നിവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‌പൊതുജനങ്ങൾ കപ്പലിൽ നിന്ന് വീണതെന്നു സംശയിക്കുന്നതായ ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ സ്പർശിക്കാൻ പാടുള്ളതല്ല. 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കുക. ഇത്തരം വസ്തുക്കൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ 112 ൽ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന് അറിയിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി

 

 

Leave a Reply

Your email address will not be published. Required fields are marked *