Your Image Description Your Image Description

ബഹ്‌റൈനിന്റെ തലസ്ഥാന നഗരമായ മനാമയിൽ 1817-ൽ സ്ഥാപിതമായ ഒരു പൈതൃക ഹിന്ദു ക്ഷേത്രമാണ് ശ്രീനാഥ്ജി ക്ഷേത്രം. ഏഴ് വയസ്സുള്ള കുട്ടിയായി അവതരിക്കപ്പെട്ട കൃഷ്ണന്റെ ഒരു രൂപമായ ശ്രീനാഥ്ജിക്ക് സമർപ്പിച്ചിരിക്കുന്നതാണ് ഈ ക്ഷേത്രം. ഇന്ത്യാ വിഭജനത്തിന് മുമ്പ് സിന്ധിൽ നിന്ന് കുടിയേറിയ തട്ടായ് ഭാട്ടിയ ഹിന്ദു സമൂഹമാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. തട്ടായ് ഭാട്ടിയ എന്ന വിഭാഗം സിന്ധി ഭാട്ടിയ രജപുത്ര വംശത്തിൽപ്പെട്ട ഒരു വംശമാണ്. അവർ ഒരുകാലത്ത് ഇപ്പോഴത്തെ പാക്കിസ്ഥാനിലെ സിന്ധിൽ സ്ഥിരതാമസമാക്കിയിരുന്നു, എന്നാൽ 1947-ൽ ഇന്ത്യാ വിഭജന സമയത്ത് ചിതറി പോകുകയായിരുന്നു. സിന്ധിലെ തട്ടാ നഗരത്തിൽ നിന്നുള്ള സമൂഹമായതിനാലാണ് തട്ടായ് സിന്ധി ഭാട്ടിയ എന്ന പേര് ഇവർക്ക് ലഭിച്ചത്.

ഈ ക്ഷേത്രത്തിൽ ദീപാവലി ജന്മാഷ്ടമി തുടങ്ങി പ്രധാനപ്പെട്ട വിശേഷ ദിവസങ്ങൾ വളരെ ആഘോഷപൂർവവും, ഭക്തി സാന്ദ്രമായും നടത്തപ്പെടുകയും ബഹ്റൈനിലെ വലിയ വിഭാഗം ഹിന്ദുമത വിശ്വാസികൾ രാജ്യ ഭേദമന്യേ അന്നേ ദിവസം ഇവിടെ ദർശനം നടത്താറുണ്ട്. ഇവിടത്തെ പ്രധാനപ്പെട്ട മറ്റൊരു ആഘോഷമാണ് നിറങ്ങളുടെ ഉത്സവമായ ഹോളി. നിറങ്ങൾ പരസ്പരം പൂശി ക്ഷേത്രാങ്കണം ഉത്സവ ലഹരിയിൽ ആയിരിക്കും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഹോളി ദിവസം മനാമ നഗരത്തിലൂടെ ചെറുപ്പക്കാരും പ്രായമായവരും നിറങ്ങളാൽ മൂടപ്പെട്ടു കടന്നു പോകുമ്പോൾ വടക്കേ ഇന്ത്യയിലെ ഏതോ സ്ഥലത്തുകൂടിയാണോ നമ്മൾ യാത്ര ചെയ്യുന്നത് എന്ന് തോന്നി പോകും.

200 വർഷം പഴക്കമുള്ള ക്ഷേത്രം ഏകദേശം 30 കോടി രൂപ ചെലവഴിച്ച് നവീകരണം നടക്കുകയാണ്. 2019-ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം സന്ദർശിക്കുകയും ക്ഷേത്ര നവീകരണ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു.ക്ഷേത്രം സ്ഥിതി ചെയ്യുന്ന വസ്തുവിന് പ്രത്യേക പദവി നൽകിക്കൊണ്ട് ഭവന, നഗരാസൂത്രണ മന്ത്രി അംന അൽ റൊമൈഹി ഉത്തരവ് പുറപ്പെടുവച്ചിരുന്നു. സാധാരണ കെട്ടിടം നിർമ്മിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളിൽ നിന്ന് ഇളവ് ലഭിച്ചിരുന്നു. ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമിക്ക് റോഡ്, കാർ പാർക്കിംഗ് നിയന്ത്രണങ്ങൾ ബാധിക്കാത്ത രീതിയിൽ പുതിയ വർഗ്ഗീകരണം നൽകാൻ ക്യാപിറ്റൽ ട്രസ്റ്റി ബോർഡും ഏകകണ്ഠമായ അംഗീകാരം നൽകിയിരുന്നു.

45,000 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്നു നിലകളില്‍ ആയിട്ടായിരിക്കും ക്ഷേത്രം നവീകരിക്കുക. ഇതില്‍ 80 ശതമാനം സൗകര്യവും ക്ഷേത്രത്തിനും ഭക്തജനങ്ങള്‍ക്കുമായും കൂടാതെ ക്ഷേത്ര പുരോഹിതന്മാര്‍ക്കുള്ള താമസസ്ഥലം, കല്യാണ മണ്ഡപം, തുടങ്ങിയവയ്ക്കും മാറ്റിവയ്ക്കും.ഒരു മ്യൂസിയവും ഇതില്‍ സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്. ജി സി സി യിലെ തന്നെ ഇന്ത്യന്‍ വിവാഹകേന്ദ്രമാക്കി ബഹ്‌റൈനെ മാറ്റുമെന്ന് ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ആര്‍ഭാട വിവാഹങ്ങളില്‍ പരമ്പരാഗത ചടങ്ങുകള്‍ നടത്താന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാക്കി ക്ഷേത്രത്തെ മാറ്റാനും ഇതിലൂടെ കഴിയുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നു.

ബ്രിട്ടനിലെ ചാൾസ് രാജാവും കാമില രാജ്ഞിയും 2016 നവംബറിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയ്‌ക്കൊപ്പം ക്ഷേത്രം സന്ദർശിച്ചിരുന്നു. ബഹ്‌റൈന്‍ ഭരണകര്‍ത്താക്കള്‍ ക്ഷേത്രത്തിനു നല്‍കുന്ന പിന്തുണ ഏറെ അഭിനന്ദനാര്‍ഹമാണ്.

Leave a Reply

Your email address will not be published. Required fields are marked *