Your Image Description Your Image Description

തിരുവനന്തപുരം: ലഭ്യമാകുന്ന ഡാറ്റകളുടെ അടിസ്ഥാനത്തില്‍ അവയെ വിശകലനം ചെയ്യാനും അതിവേഗത്തില്‍ ഫലം കണ്ടെത്തി നല്‍കാനുമുള്ള സൂപ്പര്‍കംപ്യൂട്ടിങ് കേന്ദ്രം സംസ്ഥാനത്ത് സജ്ജമാകുന്നു. കോട്ടയം പാമ്പാടി ശ്രീനിവാസരാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സിലാണ് സൂപ്പര്‍ കംപ്യൂട്ടിങ് കേന്ദ്രം പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നത്. ഇതിന്റെ വിശദമായ പദ്ധതിരേഖ അന്തിമഘട്ടത്തിലാണ്. അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് വിലയിരുത്തൽ. നൂറുകോടി രൂപയുടേതാണ് പദ്ധതി.

സൂപ്പര്‍കംപ്യൂട്ടിങ് സേവനങ്ങള്‍ തുച്ഛമായ നിരക്കില്‍ പൊതുജനങ്ങളിലേക്കെത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മാത്രമാണ് നിലവില്‍ സൂപ്പര്‍കംപ്യൂട്ടിങ് സംവിധാനം ഉപയോഗിച്ചുള്ള പ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍, പൊതുവായി ഉപയോഗിക്കുന്നതില്‍ നിയന്ത്രണമുണ്ട്. നിലവില്‍ ഒരു മണിക്കൂറില്‍ ആയിരം പ്രൊസസര്‍(കംപ്യൂട്ടര്‍ തലച്ചോര്‍) ഉപയോഗിച്ചുള്ള സൂപ്പര്‍ കംപ്യൂട്ടിങ്ങിന് 1500 രൂപ മുതല്‍ ഈടാക്കാം. എന്നാല്‍, പുതിയ കേന്ദ്രത്തില്‍ വളരെ കുറഞ്ഞ നിരക്കാണ് ഈടാക്കാന്‍ ഉദ്ദേശിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് ഗവേഷണസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സൂപ്പര്‍കംപ്യൂട്ടിങ് സംവിധാനം വ്യാപിപ്പിക്കും. ഇതിനായി ഉപഭോക്താക്കള്‍ക്ക് യൂസര്‍നെയിം അടക്കമുള്ള കാര്യങ്ങള്‍ സജ്ജമാക്കും. കാലാവസ്ഥാപ്രവചനം, ബഹിരാകാശദൗത്യങ്ങള്‍, പ്രതിരോധം, സാമ്പത്തികം, ആരോഗ്യം, വ്യവസായം തുടങ്ങിയ വിഷയങ്ങളിലും സഹായം തേടാം. നിര്‍മിതബുദ്ധി ഉള്‍പ്പെടുത്തിയുള്ള വിശകലനവും ഇതില്‍ സാധ്യമാകും.

 

എന്താണ് സൂപ്പര്‍കംപ്യൂട്ടിങ്

സങ്കീര്‍ണമായ ഡേറ്റ അഥവ വിവരങ്ങള്‍ വിശകലനം ചെയ്യാനും ചുരുങ്ങിയ സമയത്തില്‍ ലളിതമായ ഉത്തരം കണ്ടെത്താനും കഴിയും. സാധാരണ കംപ്യൂട്ടറില്‍ രണ്ടുമുതല്‍ എട്ടുവരെ പ്രൊസസറാണുള്ളത്. സൂപ്പര്‍കംപ്യൂട്ടറില്‍ ആയിരക്കണക്കിനുള്ള പ്രൊസസര്‍ ഒരേസമയം പ്രവര്‍ത്തിക്കുന്നതോടെ ചെറുതും വലുതുമായ ഡേറ്റകള്‍ നിമിഷനേരം കൊണ്ട് തീര്‍പ്പാക്കാന്‍ കഴിയും. ഭാവിയില്‍ സൂപ്പര്‍ കംപ്യൂട്ടിങ്ങിന്റെ ശേഷി വര്‍ധിപ്പിച്ച് ക്വാണ്ടം കംപ്യൂട്ടിങ് എന്ന ഏറ്റവും ഉയര്‍ന്നശേഷിയുള്ള സംവിധാനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *