Your Image Description Your Image Description

വെമ്പായം: പേട്ടയില്‍ തീവണ്ടിതട്ടി മരിച്ചത് വെമ്പായത്ത് നിന്നു കാണാതായ അഭിജിത്തെന്ന് സുഹൃത്തിന്റെ നിർണായക മൊഴി. മാര്‍ച്ച് മൂന്നിനാണ് വെമ്പായം തേക്കട വാറുവിളാകത്തു വീട്ടില്‍ ബിജുവിന്റെയും ബീനയുടെയും മകന്‍ അഭിജിത്ത് (16) വീടുവിട്ടിറങ്ങുന്നത്. അഭിജിത്തിനെ കാണാനില്ലെന്നു പറഞ്ഞ് രക്ഷാകര്‍ത്താക്കള്‍ വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

വീട്ടില്‍ വരാത്തതോടെ സംശയം തോന്നിയ വീട്ടുകാര്‍ പോലീസിൽ പരാതി നല്‍കി. കാണാതായ ദിവസങ്ങളിലാണ് അഞ്ചാം തീയതി പേട്ടയില്‍ തീവണ്ടി തട്ടിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍, ബന്ധുക്കളാരും എത്താത്തതിനെ തുടര്‍ന്ന് മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തതോടെ ഏപ്രില്‍ അഞ്ചിന് പേട്ട പോലീസ് അഭിജിത്തിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവാദം നല്‍കി.പിന്നീട് അഭിജിത്തിനെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയ സുഹൃത്തിനെ കണ്ടെത്താനായി വട്ടപ്പാറ പോലീസ് അന്വേഷണം തുടങ്ങി.

തിങ്കളാഴ്ച ഇയാളെ കണ്ടെത്തി ചോദ്യംചെയ്തപ്പോഴാണ് അഭിജിത്താണ് മരിച്ചതെന്ന സൂചന ലഭിച്ചത്. വീട്ടില്‍ നിന്ന് ഇറങ്ങിയതിനുശേഷം സുഹൃത്തിനെ ബസ് കയറ്റി വിട്ടതും അഭിജിത്തായിരുന്നു എന്നാണ് സുഹൃത്തിന്റെ മൊഴി.

രണ്ടുദിവസം കഴിഞ്ഞ് പത്രത്തില്‍ തീവണ്ടി തട്ടിയനിലയില്‍ എന്ന വാര്‍ത്ത കണ്ടപ്പോള്‍ അഭിജിത്താണെന്ന് തോന്നി. എന്നാല്‍, അന്നേദിവസം തനിക്കൊപ്പം വീട്ടില്‍നിന്ന് ഇറങ്ങിയതിനാല്‍ തന്നെ സംശയിക്കും എന്ന് ഭയന്നാണ് ഈ വിവരം പുറത്ത് പറയാതിരുന്നതെന്നും ഇയാള്‍ പോലീസിൽ പറഞ്ഞു.

മകന് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും തങ്ങളെ അറിയിക്കാതെ പോലീസ് മൃതദേഹം സംസ്‌കരിച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്നും അഭിജിത്തിന്റെ പിതാവ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *