Your Image Description Your Image Description

കാലിഫോര്‍ണിയ: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും രഹസ്യ പ്രചാരണങ്ങൾക്കുമായി ചൈനീസ് സർക്കാരുമായി ബന്ധമുള്ള ഗ്രൂപ്പുകൾ ചാറ്റ്‍ജിപിടി പോലുള്ള എഐ ടൂളുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആരോപണവുമായി ഓപ്പൺ എഐ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള നിരവധി ക്യാപെയിനുകള്‍ കണ്ടെത്തി തകര്‍ത്തതായും ഇതുമായി ബന്ധപ്പെട്ട നിരവധി വ്യാജ അക്കൗണ്ടുകൾ നിരോധിച്ചതായും ഓപ്പൺ എഐ ഒരു റിപ്പോർട്ടിൽ വ്യക്തമാക്കി. ചൈനയുടെ പിന്തുണയുള്ള നാല് വ്യത്യസ്‍ത ക്യാംപയിനുകള്‍ തിരിച്ചറിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. കമ്പനി നയങ്ങൾ ലംഘിച്ച് ചൈന ചാറ്റ്ജിപിടി ദുരുപയോഗം ചെയ്യുന്നതായിരുന്നു ഈ പ്രചാരണങ്ങളെല്ലാം എന്നാണ് ചാറ്റ്‌ജിപിടിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐയുടെ വാദം.

‘സ്‍നീർ റിവ്യൂ’ എന്ന് വിളിപ്പേരുള്ള ഒരു ക്യാംപയിനില്‍ ചാറ്റ്ജിപിടി ഉപയോഗിച്ച് ടിക് ടോക്, എക്സ്, റെഡ്ഡിറ്റ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുകയും വ്യാജ ചർച്ചകൾ സൃഷ്ടിക്കുകയും ചെയ്തതായി ആരോപിക്കുന്നു. തായ്‌വാൻ ആസ്ഥാനമായുള്ള ഒരു വീഡിയോ ഗെയിമിനെ വിമർശിക്കുകയും, അമേരിക്കൻ ഏജൻസിയായ യുഎസ്എഐഡി അടച്ചുപൂട്ടുന്നതിനെക്കുറിച്ചുള്ള സമ്മിശ്ര അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ള വ്യാജ ഓർഗാനിക് ചർച്ചകൾ സൃഷ്‍ടിക്കുകയുമായിരുന്നു ഈ ക്യാംപയിനുകളുടെ ലക്ഷ്യം.

യഥാർഥ ആളുകൾ ചർച്ച നടത്തുന്നുണ്ടെന്ന് വരുത്തിത്തീർക്കാൻ പ്രധാന പോസ്റ്റിന് പ്രതികരണങ്ങളും ഈ ക്യാംപയിന്‍ കൃത്രിമമായി സൃഷ്‍ടിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ വ്യാജ പ്രചാരണങ്ങളുടെയെല്ലാം ആഭ്യന്തര റിപ്പോർട്ടുകളും പ്രകടന അവലോകനങ്ങളും തയ്യാറാക്കിയത് ചാറ്റ്ജിപിടി ആണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. അതായത്, ക്യാംപയിൻ എങ്ങനെ നടത്തിയെന്ന് എഐ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വ്യാപാര താരിഫുകളെ വിമർശിക്കുന്നത് ഉൾപ്പെടെ അമേരിക്കൻ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സൃഷ്‍ടിക്കുന്നതിനും എഐ ടൂൾ ഉപയോഗിച്ചു എന്നും ഓപ്പൺ എഐ അധികൃതര്‍ വ്യക്തമാക്കി.

എഐയുടെ ദുരുപയോഗം സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങി നിന്നില്ല. സ്ക്രിപ്റ്റുകൾ മാറ്റുക, സിസ്റ്റങ്ങൾ കോൺഫിഗർ ചെയ്യുക, പാസ്‌വേഡുകൾ നിർമ്മിക്കുന്നതിനുള്ള ടൂളുകൾ ഉണ്ടാക്കുക തുടങ്ങിയ സൈബർ പ്രചാരണങ്ങള്‍ക്കും ചാറ്റ്ജിപിടി ഉപയോഗിച്ചതായി റിപ്പോർട്ട് പറയുന്നു. ഇതിനുപുറമെ വ്യാജ മാധ്യമപ്രവർത്തകരോ വിശകലന വിദഗ്ധരോ ആയി ചമഞ്ഞ് യഥാർഥ ഉപയോക്താക്കളുമായി ഇടപഴകി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങളും നടന്നതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *