Your Image Description Your Image Description

സോഷ്യൽ മീഡിയയിൽ വൈറലാവാൻ എന്തിനും തയാറാകുന്ന മനസ്ഥിതിയാണ് ഇന്ന് പലർക്കും. നാണംകെടുന്ന തരത്തിലുള്ള വീഡിയോ തന്നെ ചെയ്താലും തങ്ങൾക്ക് വൈറലായ മതി എന്നാണ് ചിന്ത. എന്നാൽ റിസ്കിന്റെ അങ്ങേയറ്റം വരെ എടുത്ത് ജീവൻ പോലും പണയം വച്ച് വൈറലാവാൻ നടക്കുന്നവരുമുണ്ട്. അത്തരത്തിൽ മാരകമായ ഒരു സോഷ്യല്‍ മീഡിയാ ചലഞ്ചിന് ശ്രമിച്ചകൗമാരക്കാരിക്ക് ദാരുണാന്ത്യം. യുഎസിലെ അരിസോണ സ്വദേശിയായ റെന്ന ഒ റോര്‍കി എന്ന 19 കാരിയാണ് മരിച്ചത്. ഡസ്റ്റിങ് ചലഞ്ച് എന്നും ക്രോമിങ് എന്ന പേരിലും അറിയപ്പെടുന്ന സോഷ്യല്‍ മീഡിയാ ചലഞ്ചിന് ശ്രമിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് മാതാപിതാക്കള്‍ നല്‍കുന്ന വിവരം.

എന്താണ് ഈ ഡസ്റ്റിങ് ചലഞ്ച് ?

സ്വന്തം സോഷ്യല്‍ മീഡിയാ പ്രൊഫൈലില്‍ കൂടുതല്‍ കാഴ്ചക്കാരെ കിട്ടുന്നതിനായി കീബോര്‍ഡ് ക്ലീനിങ് സ്പ്രേ ശ്വസിക്കുന്ന വീഡിയോ ചിത്രീകരിച്ച് പങ്കുവെക്കുകയാണ് ഈ ചലഞ്ചില്‍ ചെയ്യുന്നത്. ഈ ചലഞ്ച് അനുകരിക്കുന്നതിനിടെ റെന്നയ്ക്ക് ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാഴ്ചയോളം അബോധാവസ്ഥയില്‍ കഴിയേണ്ടിവന്നു. പിന്നാലെ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ ലൈക്കിനും വ്യൂസിനും പ്രശസ്തിക്കും വേണ്ടി ഏത് തരം ഉള്ളടക്കങ്ങള്‍ നിര്‍മിക്കാനും തയ്യാറാവുന്നവരുണ്ട്. അതില്‍ ചില കാര്യങ്ങള്‍ ജീവന് തന്നെ ഭീഷണിയാവും വിധം അപകടം നിറഞ്ഞതുമാണ്. കാഴ്ചക്കാരെ കിട്ടാനും ശ്രദ്ധനേടാനും റെന്ന തിരഞ്ഞെടുത്ത മാര്‍ഗവും അത്തരത്തില്‍ ഒന്ന് തന്നെ.

ഞാന്‍ ഒരിക്കല്‍ പ്രശസ്തയാവുമെന്ന് പറഞ്ഞ റെന്ന

ഞാന്‍ ഒരിക്കല്‍ പ്രശസ്തയാകുമെന്ന് മകള്‍ എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് റെന്നയുടെ പിതാവ് ആരോണ്‍ ഓ റോര്‍കി പറയുന്നു. നിര്‍ഭാഗ്യവശാല്‍ അത് അനുയോജ്യമായ സാഹചര്യത്തില്‍ ആയില്ലെന്ന് മാത്രം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കീബോര്‍ഡ് ക്ലീനിങ് സ്‌പ്രേയ്ക്ക് മണമില്ല, വാങ്ങാന്‍ ഐഡി വേണ്ട, കുട്ടികളെല്ലാം ഇത് തിരയുകയാണ്, അവര്‍ക്കത് വാങ്ങാനും കഴിയും, അത് ഉപയോഗിച്ചാല്‍ തിരിച്ചറിയാനുമാവില്ല. റെന്നയുടെ മാതാവ് ഡാന്ന പറയുന്നു.

അപകടം എങ്ങനെ?

ഇങ്ങനെയുള്ള രാസവസ്തുക്കള്‍ ശ്വസിച്ചാല്‍ അത് ഓക്‌സിജന് പകരമായാണ് ശ്വാസകോശത്തില്‍ എത്തുക. അത് ശരീരത്തില്‍ എല്ലായിടത്തേക്കും വ്യാപിക്കും. ഇത് ശ്വസിക്കുന്നത് അല്‍പനേരത്തേക്ക് ഉന്മാദം നല്‍കുന്നതായി തോന്നാം. എന്നാല്‍ അതിന്റെ അനന്തരഫലങ്ങള്‍ പരിഹാരമില്ലാത്തതായി മാറാമെന്ന് അരിസോണയിലെ ഓണര്‍ ഹെല്‍ത്ത് സ്‌കോട്ട്‌സ്‌ഡേല്‍ ഒസ്‌ബോണ്‍ മെഡിക്കല്‍ സെന്ററിലെ അത്യാഹിതവിഭാഗം മേധാവിയായ റാന്‍ഡി വെയ്‌സ്മാന്‍ പറഞ്ഞു.

കരളിന്റെ പ്രവര്‍ത്തനം, ഹൃദയത്തിന്റെ പ്രവര്‍ത്തനം, ശ്വാസകോശം എന്നിവയെ എല്ലാം അത് ബാധിക്കും. റെന്ന മാത്രമല്ല നിരവധി കൗമാരക്കാര്‍ ഈ ചലഞ്ചിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *