Your Image Description Your Image Description

മുതലമട (പാലക്കാട്): ഇത്തവണത്തെ മാമ്പഴക്കാലം മുതലമടക്ക് ഇരട്ടി മധുരമേകും. ഡിസംബർ അവസാനം ആരംഭിച്ച് മേയ് വരെ നീളുന്ന മാമ്പഴ സീസണിൽ 600 കോടിയോളം രൂപയുടെ റെക്കോർഡ് വിറ്റുവരവാണ്‌ ഇക്കുറി ലഭിച്ചത്. മുതലമട മാങ്ങയ്ക്കു സീസണിൽ മികച്ച വില ലഭിച്ചതും കീടബാധ കുറവായതിനാൽ 60 ശതമാനത്തിലേറെ ഉൽപാദനമുണ്ടായതും നേട്ടത്തിനു കാരണമായി. മുംബൈ, ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, ബെംഗളൂരു എന്നീ പ്രധാന വിപണികൾക്കൊപ്പം ഗൾഫ് രാജ്യങ്ങളിലും ഇത്തവണ മുതലമട മാങ്ങയ്ക്കു മികച്ച വില ലഭിച്ചു. സീസൺ പകുതിയായപ്പോ‌ൾ ഗൾഫ് രാജ്യങ്ങളിലെ മാളുകളിൽ മുതലമട അൽഫോൻസ മാങ്ങയുടെ വില കിലോഗ്രാമിന് 1350 രൂപ വരെയെത്തിയിരുന്നു.

മാമ്പഴക്കാലത്തെ സംഭരണത്തിനും വിപണനത്തിനുമായി ഇരുനൂറിലധികം സംഭരണ – വിപണന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 6 കേന്ദ്രങ്ങളിൽ 50 – 60 കോടി രൂപയുടെ വിറ്റുവരവ് ഇത്തവണയുണ്ടായി. 15 മുതൽ 25 കോടി രൂപയുടെ വരെ കച്ചവടം നടത്തിയ 15 വിപണന കേന്ദ്രങ്ങളുണ്ട്. മുപ്പതോളം കേന്ദ്രങ്ങൾ 3 കോടി രൂപ വരെയുള്ള കച്ചവടം നടത്തി. മുതലമട പഞ്ചായത്തിൽ 6000 ഹെക്ടറിലാണ് മാവ് കൃഷി വ്യാപിച്ചു കിടക്കുന്നത്. രണ്ടായിരത്തിലധികം മാവ് കർഷകരും 250ലധികം മാങ്ങ കയറ്റുമതി സംഭരണ കേന്ദ്രങ്ങളുമാണ് മുതലമടയിൽ ഉള്ളത്. രാജ്യത്ത് ആദ്യം വിളയുന്നതിന്റെ പെരുമയുള്ള മുതലമട മാമ്പഴത്തിനു കോടിക്കണക്കിന് രൂപയാണ് പ്രതിവർഷ വിറ്റുവരവ്.

പഞ്ചായത്തിന്റെ തുടക്കം മുതൽ തമിഴ്നാട് അതിർത്തി പ്രദേശങ്ങൾ വരെയുള്ള റോഡുകൾക്ക് ഇരുവശവും മാവിൻതോട്ടങ്ങൾ ഭാഗികമായി കാണപ്പെടുന്നുണ്ട്. വാളയാർ മുതൽ ചെമ്മണാംപതി വരെയുള്ള മാവിൻതോട്ടങ്ങളിൽ അൽഫോൻസ (ആപ്പൂസ്), ബങ്കനപ്പള്ളി, ശെന്തൂരം, കാലാപാടി, ഹിമാപസന്ത്, ദോത്താപുരി (കിളിമൂക്ക്), മൂവാണ്ടൻ, മൽഗോവ, ശർക്കരക്കുട്ടി, പ്രിയൂർ, നീലം, ഗുധാദത്ത്, മല്ലിക എന്നിവയുൾപ്പെടെയുള്ള മാവുകളുണ്ട്. കാലാവസ്ഥാ വ്യതിയാനവും കീടങ്ങളുടെ ആക്രമണവും മിത്ര കീടങ്ങളുടെ നാശവും വിപണിയിലെ വിലയിടിവും മുഴുവൻ മാവ് കർഷകരെയും പ്രതിസന്ധിയിലാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *