Your Image Description Your Image Description

ഇന്ത്യൻ ക്രിക്കറ്റ് താരം പിയൂഷ് ചൗള സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ‘രണ്ട് പതിറ്റാണ്ടിലധികം ഞാൻ ക്രിക്കറ്റിന്റെ ഭാ​ഗമായിരുന്നു. ഇപ്പോൾ ഈ മനോഹര വിനോദത്തോട് വിടപറയാൻ സമയമായിരിക്കുന്നു,’ താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ലെഗ് സ്പിന്നറെന്ന നിലയില്‍ കരിയറിന്‍റെ തുടക്കത്തില്‍ അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയായി വിലയിരുത്തപ്പെട്ട പിയൂഷ് ചൗള 2006ല്‍ പതിനേഴാം വയസില്‍ ഇംഗ്ലണ്ടിനെതിരെ ആണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്.

‘ഇന്ത്യൻ ക്രിക്കറ്റിനെ ഏറ്റവും ഉയർന്ന വേദികളിൽ പ്രതിനിധീകരിക്കാൻ എനിക്ക് കഴിഞ്ഞു. 2007ലെ ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നീ കിരീടങ്ങൾ നേടിയ ഇന്ത്യൻ ടീമിന്റെ ഭാ​ഗമാകാൻ കഴിഞ്ഞു. ഈ യാത്രയിലെ ഓർമകൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കും. എന്റെ കഴിവിൽ വിശ്വാസമർപ്പിച്ച ഐപിഎൽ ടീമുകൾ, പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി,’ ചൗള വ്യക്തമാക്കി.

ഉത്തർപ്രദേശിൽ നിന്നുള്ള ക്രിക്കറ്റ് താരമാണ് പിയൂഷ് ചൗള. 16 വയസുള്ളപ്പോള്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ പ്രായം കുറഞ്ഞ താരമായിരുന്നു പിയൂഷ് ചൗള. 2006ലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ എട്ട് റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തതോടെയാണ് പിയൂഷ് ചൗള സെകല്ടര്‍മാരുടെ കണ്ണില്‍പ്പെടുന്നത്. 13 വര്‍ഷം മുമ്പ് ഇന്ത്യൻ കുപ്പായത്തില്‍ അവസാനമായി കളിച്ച പിയൂഷ് ചൗള ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനാണ്. 192 വിക്കറ്റുകളാണ് പിയൂഷ് ചൗള ഐപിഎല്ലില്‍ മാത്രം എറഞ്ഞിട്ടത്. ഇന്ത്യൻ കുപ്പായത്തിലെ കരിയര്‍ ഹൃസ്വമായിരുന്നെങ്കിലും 2007ലെ ടി20 ലോകകപ്പ് നേടിയ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമിലും പിയൂഷ് ചൗള അംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *