Your Image Description Your Image Description

പനാജി: പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പേറഷന്‍ സിന്ദൂര്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇത് ഒരു താല്‍ക്കാലിക മുന്നറിയിപ്പ് മാത്രമാണ്. പാകിസ്ഥാൻ സമാനമായ തെറ്റ് ഇനിയും ആവര്‍ത്തിച്ചാല്‍ ഇന്ത്യയുടെ മറുപടി ഇതിനേക്കാള്‍ തീവ്രമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗോവാ തീരത്ത് ഇന്ത്യയുടെ ആദ്യ തദ്ദേശനിര്‍മിത വിമാനവാഹിനികപ്പൽ ഐഎന്‍എസ് വിക്രാന്തില്‍ നാവികസേനാ ഉദ്യോഗസ്ഥരോട് സംവദിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

പാകിസ്ഥാന് ചിന്തിക്കാന്‍പോലും കഴിയാത്ത വിധത്തിലുള്ള മാര്‍ഗങ്ങള്‍ പ്രയോഗിക്കാന്‍ ഇന്ത്യ മടിക്കുകയില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഇന്ത്യയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പാകിസ്ഥാൻ പലവട്ടം ആവര്‍ത്തിച്ചതിനോടും മന്ത്രി പ്രതികരിച്ചു. പാകിസ്ഥാനുമായി ചര്‍ച്ച നടത്തുകയാണെങ്കില്‍, അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കും. ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഗൗരവതരമായ നിലപാടാണ് പാകിസ്ഥാനുള്ളതെങ്കില്‍ ഭീകരവാദികളായ ഹാഫിസ് സയീദിനെയും മസൂദ് അസറിനെയും കൈമാറാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാഫിസ് സയീദും മസൂദ് അസറും ഇന്ത്യയുടെ മോസ്റ്റ് വാൺടഡ് ടെററിസ്റ്റ് പട്ടികയില്‍ മാത്രം ഉള്‍പ്പെട്ടിട്ടുള്ളവരെല്ലെന്നും ഐക്യരാഷ്ട്രസംഘടനയും ഇവരെ ഭീകരരായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു സൈനിക നടപടി മാത്രമായിരുന്നില്ല. ഭീകരവാദത്തോട് യാതൊരു സഹിഷ്ണുതയും പുലര്‍ത്തില്ലെന്ന ഇന്ത്യയുടെ നയപ്രഖ്യാപനം കൂടിയായിരുന്നു. ഹീനവും അധാര്‍മികവുമായ പ്രവര്‍ത്തികളിലേക്ക് പാകിസ്ഥാന്‍ കടക്കുന്ന പക്ഷം ഇക്കുറി ഇന്ത്യന്‍ നാവികസേനയുടെ മുഴുവന്‍ കരുത്തും കാണും, രാജ്‌നാഥ് സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *