Your Image Description Your Image Description

തിരുവനന്തപുരം: തന്റെ കാലയളവിൽ കേരളത്തിലെ കോൺ​ഗ്രസിന് നേട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പാർട്ടിയെ ശക്തിപ്പെടുത്താനും ജനകീയമാക്കാനും തനിക്ക് കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നും കെ സുധാകരണ പറഞ്ഞു. എല്ലാ തലത്തിലും സംഘടനയെ ചലിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റായി ചുമതലയേറ്റപ്പോൾ നടത്തിയ പ്രഖ്യാപനത്തെയും കെ സുധാകരൻ ഓർമ്മിച്ചു. സെമി കേഡർ സംവിധാനത്തിലേക്ക് പാർട്ടിയെ എത്തിക്കാൻ ഏറെക്കുറെ സാധിച്ചെന്നായിരുന്നു സുധാകരൻ അഭിപ്രായപ്പെട്ടത്.

സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള കെപിസിസിയുടെ പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങിലാണ് സുധാകരൻ തന്റെ കാലത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞത്.

‘2021-ൽ കെപിസിസി പ്രസിഡന്റായത് മുതൽ പാർട്ടിയെ ശക്തിപ്പെടുത്താനും ജനകീയമാക്കാനും തനിക്ക് കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അധ്യക്ഷനായിരുന്ന കാലയളവിൽ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടാൻ സാധിച്ചിരുന്നു. മുന്നോട്ടേ പോയിട്ടുള്ളൂ. എന്റെ കാലയളവിൽ നേട്ടം മാത്രമാണ് എനിക്ക് ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളത്. കോട്ടമില്ല. അത് വെട്ടിത്തുറന്ന് പറയാനുള്ള നട്ടെല്ലെനിക്ക് ഉണ്ട്. അങ്ങനെ പറയുന്നത് യാഥാർഥ്യബോധ്യത്തോടെയാണ്. ലോക്‌സഭയിൽ 18 സീറ്റ് നേടാൻ കഴിഞ്ഞതിനപ്പുറം ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണിക്ക് 20 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടാനുമായി. ക്യാമ്പസുകളിൽ കെഎസ്‌യു തിരിച്ചുവരവ് നടത്തി. അതിന് കാരണം അവർക്ക് താങ്ങായും തണലായും കെപിസിസി നിന്നുകൊടുത്തു എന്നതാണ്. സിയുസികൾ രൂപീകരിച്ചെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. എന്റെ പിൻഗാമി സണ്ണിയെ അത് പൂർത്തീകരിക്കാൻ ഏൽപ്പിക്കുകയാണ്. എല്ലാ തലത്തിലും സംഘടനയെ ചലിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനംകൊള്ളുന്നു. ആസന്നമായ നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളെ നേരിടാൻ കർമ്മ പദ്ധതികൾ തയ്യാറാക്കിയാണ് മുന്നോട്ട് പോകുന്നത്.’ സുധാകരൻ പറഞ്ഞു.

സെമി കേഡർ സംവിധാനത്തിലേക്ക് പാർട്ടിയെ എത്തിക്കുമെന്നായിരുന്നു ചുമതല ഏറ്റെടുത്തപ്പോൾ പറഞ്ഞത്. ഇക്കഴിഞ്ഞ നാലു വർഷത്തെ പ്രവർത്തനം പരിശോധിച്ചാൽ ഏത് ഏറെക്കുറേ സാധ്യമായിട്ടുണ്ട്. ഗുരുതരമായ പരസ്യ പ്രതികരണങ്ങളും അച്ചടക്ക ലംഘനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കെപിസിസി നിർദേശിച്ച എല്ലാ പാർട്ടി പരിപാടികളും നടന്നത് സെമി കേഡർ സംവിധാനത്തിന്റെ ഫലമായാണ് ചിട്ടയോടെ നടന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

‘കോൺഗ്രസിനകത്ത് ഗ്രൂപ്പ് കലാപം ഇന്നില്ലാതെ പോയത് നമ്മുടെ ഐക്യത്തിന്റെ കരുത്താണ്. പ്രവർത്തകരാണ് എന്റെ ശക്തി. അവരോടൊപ്പം എന്നുമുണ്ടാകും. സിപിഎമ്മിനെതിരെയുള്ള പോരാട്ടത്തിന് മുന്നിൽ പടക്കുതിര പോലെ എന്നുമുണ്ടാകും. എനിക്ക് ആരേയും ഭയമില്ല. പ്രവർത്തകരെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോയിട്ടുണ്ട്. പലരും കേസിൽ കുടുക്കാനും ജയിലിലടക്കാനും നോക്കിയിട്ടുണ്ട്. 56 ഇഞ്ച് നെഞ്ചളവുള്ളവരോടും ഇരട്ട ചങ്കുള്ളവരോടും ഒരു വിട്ടുവീഴ്ചയുമില്ല എന്ന നിലപാടാണ് ഉള്ളത്.’ സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *