Your Image Description Your Image Description

തദ്ദേശ, നിയമസഭാ തിര‍ഞ്ഞെടുപ്പുകൾ മുന്നിലെത്തി നിൽക്കെയാണ് യുഡിഎഫ് കൺവീനറായി അടൂർ പ്രകാശിന്റെ നിയോഗം. തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ എന്ന നിലയിൽ അടൂർ പ്രകാശിന്റെ മികവ് മുന്നണിക്ക് ഉപയോഗപ്രദമാക്കുക എന്നതിനൊപ്പം, മുതിർന്ന നേതാവ് എന്ന നിലയിലുള്ള അംഗീകാരം കൂടിയാണ് കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയത് .

കെ.സുധാകരന്റെ പിൻഗാമിയായി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന പേരുകളിൽ അടൂർ പ്രകാശും ഉണ്ടായിരുന്നു. ഏന്നാൽ ഈ നിയോഗം ഭാരിച്ച ഉത്തരവാദിത്തമാണെന്നു നന്നായി അറിയാമെന്നും എല്ലാവരെയും കൂട്ടി യോജിപ്പിച്ചു മുന്നോട്ടു പോകണമെന്നുമാണ് അടൂർ പ്രകാശ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് .

യുഡിഎഫിന്റെ ചെയർമാനായ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും അടക്കമുള്ളവരുമായി ചേർ‌ന്ന്, മുന്നണിയിലെ കക്ഷിനേതാക്കളെ വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കും . എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുകയും അതിനു വില കൊടുക്കുകയും ചെയ്യും. അഭിപ്രായങ്ങൾ കേട്ടാൽ മാത്രം പോരാ, സ്വീകരിക്കേണ്ടവ സ്വീകരിക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു .

2025 – 26 വളരെ നിർണായകമാണ്. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും പടിവാതിൽക്കലാണ്. അവയെ നേരിടാൻ പാർട്ടിയെയും യുഡിഎഫിനെയും സജ്ജമാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. അതിനുള്ള നടപടികളുമായി മുന്നോട്ടു പോകും.

എല്ലാവരെയും വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകുന്നതിനാകും പ്രഥമ പരിഗണന. മുതിർന്ന നേതാക്കളുമായി കാര്യങ്ങൾ ചർച്ച ചെയ്യും. മുന്നണിയിലെ മറ്റു പ്രസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോയാൽ മാത്രമേ യുഡിഎഫിനു മേൽക്കൈ ഉണ്ടാക്കാൻ കഴിയൂ.

എഐസിസി എന്നിൽ കാണിച്ച വിശ്വാസം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. 1972 ൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനമാണ് എന്റേത്. അതിനു കൂടി ലഭിച്ച അംഗീകാരമാണിത്.പിന്നെ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും കിട്ടിയെന്നു വരില്ല. ഒരു വലിയ സ്ഥാനമാണ് ഇപ്പോൾ തന്നിട്ടുള്ളത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ, വിജയത്തിനായി മുന്നണിയെ ഏതൊക്കെ തരത്തിൽ ഒരുക്കാനാകുമോ അതെല്ലാം ചെയ്യേണ്ടതുണ്ട്. എല്ലാവരുമായി ആലോചിച്ചുകൊണ്ടല്ലാതെ, ഒറ്റയ്ക്കു തീരുമാനിക്കാവുന്ന കാര്യമല്ല മുന്നണി വിപുലീകരണം.

അതുപോലെ ആരൊക്കെ എവിടെയൊക്കെ മത്സരിക്കണം എന്നത് യുഡിഎഫും പാർട്ടിയും തീരുമാനിക്കേണ്ടതാണ്. യുഡിഎഫ് അടുത്ത തവണ അധികാരത്തിലെത്താനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കാൻ വേണ്ടിയാണ് പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് പ്രവർത്തിക്കും, യുഡിഎഫിനെ അധികാരത്തിലെത്തിക്കുമെന്നാണ് അടൂർ പ്രകാശ് പറയുന്നത് .

Leave a Reply

Your email address will not be published. Required fields are marked *