Your Image Description Your Image Description

മലയാള സിനിമയിലെ പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം വിരൽ ചൂണ്ടുന്നത് നിവിൻ പോളിക്കെതിരെ എന്ന് റിപ്പോര്‍ട്ട്. ലിസ്റ്റിൻ സ്റ്റീഫനും, അദ്ദേഹം നിർമിക്കുന്ന ‘ബേബി ​ഗേൾ’ സിനിമയുടെ സംവിധായകനായ അരുൺ വർമയും ഇൻസ്റ്റ​ഗ്രാമിൽ നിവിനെ അൺഫോളോ ചെയ്തതോടെയാണ് ആരോപണം നിവിൻ പോളിക്ക് നേരെയെത്തിയത്. ദിലീപിനെ നായകനാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒരുക്കുന്ന ദി പ്രിന്‍സ് ആന്റ് ഫാമിലി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരി കൊളുത്തിയിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് ആ നടന്‍ എന്നോ എന്താണ് കാര്യം എന്നോ ലിസ്റ്റിന്‍ വ്യക്തമാക്കിയിരുന്നില്ല.

ലിസ്റ്റിനും നിവിൻ പോളിയും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് ‘ബേബി ഗേൾ’. കാക്കനാട് നടന്ന ‘ബേബി ഗേൾ’ സിനിമയുടെ ചിത്രീകരണത്തിനിടെ ചില പ്രശ്നങ്ങൾ ഉണ്ടാകുകയും സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങിപ്പോയെന്നുമാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നിവിൻ ഷൂട്ടിങ്ങിന് എത്തിയില്ലെന്നും സിനിമയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ‘ബേബി ഗേൾ’ എന്ന ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അ​ദ്ദേഹം പിന്മാറിയപ്പോഴാണ് നിവിൻ സിനിമയിലേക്ക് എത്തുന്നത്. ‘തുറമുഖം’, ‘ബോസ് ആൻഡ് കോ’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ സിനിമകളിലാണ് ഇരുവരും ഇതിനുമുമ്പ് ഒന്നിച്ചത്. വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് തുറമുഖം സിനിമയുടെ റിലീസ് നീണ്ടപ്പോൾ ആ ചിത്രം ഏറ്റെടുത്ത് തിയറ്ററുകളിൽ എത്തിച്ചത് ലിസ്റ്റിനാണ്. നിവിനുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റിൻ സിനിമയുടെ ബാധ്യത ഏറ്റെടുത്തതെന്നും ആ കരാർ തുടർച്ചയായി ലംഘിക്കപ്പെട്ടതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നുമാണ് സൂചന.

ലിസ്റ്റിൻ തന്നെ നിർമിക്കുന്ന ദിലീപിന്റെ 150മത്തെ ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ഔദ്യോഗിക ലോഞ്ചിനിടെയാണ് ലിസ്റ്റിന്‍ മലയാള സിനിമയിലെ അനാരോഗ്യകരമായ പ്രവണതയെ കുറിച്ച് പറഞ്ഞത്. മലയാള സിനിമയിലെ ഒരു പ്രമുഖ താരത്തിനെതിരെ പേര് വെളിപ്പെടുത്താതെ ലിസ്റ്റിന്‍ സ്റ്റീഫന്‍ നടത്തിയ വിമര്‍ശനത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരണവുമായി സാന്ദ്ര തോമസും എത്തിയിരുന്നു. ഫിലിം പ്രൊഡ്യൂസർസ് അസോസിയേഷൻ ഭാരവാഹിക്കും അസോസിയേഷനിൽ വിശ്വാസമില്ലാതായോ ?’ എന്ന തലക്കെട്ടോടെയായിരുന്നു സാന്ദ്ര തോമസ് കുറിപ്പ് പങ്കുവെച്ചത്. മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പ്രസ്താവനയാണ് ലിസ്റ്റിൻ നടത്തിയിട്ടുള്ളത്. അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണ് ലിസ്റ്റിൻ്റെ നടപടി. മലയാളസിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്തത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസ് വ്യക്തമാക്കി. തനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി ഞാൻ മുന്നോട്ട് പോയപ്പോൾ എന്നെ സസ്‌പെൻഡ് ചെയ്യാൻ കാണിച്ച പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നേതൃത്വം ലിസ്റ്റിൻ സ്റ്റീഫനെയും പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണമെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.

പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് നിർമ്മാതാവ് വിവാദത്തിന് തിരികൊളുത്തിയത്. ആരുടേയും പേര് വ്യക്തമാക്കാതെയായിരുന്നു ലിസ്റ്റിന്റെ പ്രസ്താവന. മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ഇനിയും അത് ആവർത്തിച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി തീരുമെന്നും ആയിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്. ‘മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കു്നത്. അത് വേണ്ടായിരുന്നു. ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്താൽ വലിയ പ്രശ്നങ്ങൾക്കും കാരണമാകും,’ എന്നാണ് ലിസ്റ്റിൻ പറഞ്ഞത്. നിർമാതാവിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഏത് നടനെക്കുറിച്ചാണ് ലിസ്റ്റിന്റെ ഈ പ്രസ്താവന എന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യം ഉന്നയിക്കുന്നതിനിടെയാണ് നിവിൻ പോളിയാണ് ആ നടനെന്ന തരത്തിൽ റിപോർട്ടുകൾ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *