Your Image Description Your Image Description

സൂപ്പർ കപ്പില്‍ ഇന്ന് എഫ് സി ഗോവ ജംഷഡ്പൂർ എഫ്സിയെ നേരിടും. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം നടക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വർക്ക്-3ലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. സെമി ഫൈനലിൽ മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ജംഷഡ്പൂർ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.

അതേസമയം ഐഎസ്എൽ ജേതാക്കളായ മോഹൻ ബഗാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഗോവ ഫൈനലിലേക്ക് മുന്നേറിയത്. 2019ന് ശേഷം എഫ് സി ഗോവ രണ്ടാം സൂപ്പർ കപ്പ് കിരീടം ലക്ഷ്യമിടുമ്പോൾ കന്നി കിരീടം സ്വപ്നം കാണുകയാണ് ജംഷഡ്പൂർ. ഐഎസ്എൽ ലീഗിൽ ഗോവ രണ്ടാം സ്ഥാനത്തും ജംഷഡ്പൂർ അഞ്ചാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഫൈനൽ മത്സരത്തിന് ശേഷം ഗോവയുടെ പരിശീലക സ്ഥാനത്ത് നിന്ന് മനോല മാർക്വേസ് പടിയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

സൂപ്പര്‍ കപ്പ് ജേതാക്കള്‍ക്ക് 2025-26 എഎഫ്‌സി ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടാനാവും. 2021നുശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് യോഗ്യതയാണ് ഗോവ സ്വപ്നം കാണുന്നത്. 2023ല്‍ എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യക്കുള്ള പ്ലേ ഓഫില്‍ തോറ്റ് പുറത്തായതിന്‍റെ കടവും ജംഷഡ്പൂരിന് തീര്‍ക്കാനുണ്ട്. ഇരു ടീമുകളും തമ്മിലുള്ള നേർക്കുനേർ ബലാബലത്തിൽ എഫ്‌സി ഗോവയ്ക്ക് വ്യക്തമായ മുൻതൂക്കമുണ്ട്.

അതേസമയം ഇതിന് മുൻപ് ഏറ്റുമുട്ടിയ 14 മത്സരങ്ങളിൽ എട്ടിലും ജയം ഗോവക്കൊപ്പമായിരുന്നു. സൂപ്പര്‍ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പരസ്പരം ഏറ്റുമുട്ടിയ ടീമുകള്‍ കൂടിയാണ് ഗോവയും ജംഷഡ്പൂരും. മൂന്ന് തവണയാണ് ഇതിന് മുമ്പ് ഇരു ടീമുകളും സൂപ്പര്‍ കപ്പില്‍ കളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *