Your Image Description Your Image Description

ബറേലി: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ഭാര്യയും കാമുകനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. കേഹാർ സിങ് എന്ന യുവാവിന്റെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ കേഹാർ സിങ്ങിന്റെ ഭാര്യ രേഖയേയും ഇവരുടെ കാമുകൻ പിന്റുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

16 വർഷം മുമ്പാണ് കേഹാർ രേഖയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് നാല് കുട്ടികളുണ്ട്. മെഡിക്കൽ കോളേജിലെ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്നു രേഖ. ഇതിനിടയിലാണ് യുവതി പിന്റുവുമായി പ്രണയത്തിലാകുന്നത്. പിന്റുവുമായി രേഖയ്ക്കുള്ള ബന്ധം കേഹാർ അറിഞ്ഞിരുന്നു. ഇതേചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതോടെയാണ് ഇരുപത്തഞ്ചുകാരിയായ രേഖ കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയത്. മരണം ആത്മ​ഹത്യയെന്ന് വരുത്തിതീർക്കാനായിരുന്നു ഇരുവരുടെയും ശ്രമം.

രേഖ, കേഹാർ സിങിന് ചായയിൽ എലിവിഷം ചേർത്ത് നൽകിയ ശേഷം കാമുകനായ പിന്റുവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് കയർ ഉപയോഗിച്ച് ഇരുവരും കേഹാറിനെ കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു. ഒരുമിച്ച് ജീവിക്കാൻ കേഹാർ തടസ്സമാകുമെന്ന് കണ്ടാണ് തങ്ങൾ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതെന്ന് രേഖയും പിന്റുവും പോലീസിന് മൊഴി നൽകി.

കൊലപാതകത്തിന് ശേഷം പിന്റു വീട് വിട്ടു പോയി. രേഖ അകത്ത് നിന്ന് വാതിൽ കുറ്റിയിട്ട് അലറി കരയുകയും ചെയ്തു. തുടർന്ന് അയൽക്കാരെത്തി, ജനലിലൂടെ നോക്കിയപ്പോൾ കേഹാറിനെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. വിവരം പോലീസിനെ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിയത്.

കഴുത്ത് ഞെരിച്ചതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. വിഷബാധ കണ്ടെത്തിയതിനെത്തുടർന്ന് ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് വിധേയമാക്കാനും ഡോക്ടർമാർ നിർദേശിച്ചു. പോസ്റ്റുമോർട്ടത്തിലെ സംശയങ്ങളെ തുടർന്ന് പോലീസ് രേഖയെ ചോദ്യം ചെയ്തു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും രേഖ പിന്നീട് കുറ്റസമ്മതം നടത്തി. കേഹാർ സിങിന്റെ മൂത്ത സഹോദരന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയതും കൊലപാതകമാണെന്ന് കണ്ടെത്തിയതും.

Leave a Reply

Your email address will not be published. Required fields are marked *