Your Image Description Your Image Description

ക്രൈസ്തവ ആരാധന ക്രമത്തിലെ ഏറ്റവും വിശേഷപ്പെട്ട ആചരണമായി കണക്കാക്കുന്ന ഒന്നാണ് ദുഃഖവെള്ളി. ഈ വര്‍ഷം ഏപ്രില്‍ ഏഴിനാണ് ദുഃഖവെള്ളി ആചരിക്കുന്നത്. ഓശാന ഞായറിലൂടെ ആരംഭിച്ച് പെസഹ ത്രിദിനത്തിന്റെ ഭാഗമായ പെസഹായും ദുഃഖവെള്ളിയും ദുഃഖശനിയും കഴിഞ്ഞ് ഈസ്റ്റര്‍ ഞായറാഴ്ചയോടെ യാണ് വലിയ നോയമ്പിനും അവസാനം കുറിക്കുന്നത്.

ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചടുത്തോളം അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനമാണ് ക്രിസ്തുവിന്റെ കുരിശുമരണം. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൈവപുത്രന്‍ മനുഷ്യനായി അവതരിക്കുകയും മനുഷ്യ കുലത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരമായി കുരിശുമരണം വരിക്കുകയും ചെയ്തു.

ദു:ഖ വെള്ളി ദിനത്തിലാണ് കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളിലായി യേശുദേവനെ കുരിശിലേറ്റിയത്. മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു കാല്‍വരിക്കുന്നിലേക്ക് കുരിശുമേന്തി യേശുദേവന്‍ മരണത്തിലേക്ക് നടന്നുകയറിയത്. എല്ലാ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് മുള്‍ക്കിരീടവും ചൂടി കുരിശും തോളിലേറ്റി ചാട്ടവാറടിയും കൊണ്ടാണ് യേശുദേവന്‍ തന്റെ ജീവന്‍ ത്യാഗമായി അര്‍പ്പിച്ചത്.

മാനവരാശിയുടെ രക്ഷയ്ക്കും വലിയൊരു നന്‍മയ്ക്കും വേണ്ടിയാണ് യേശുദേവന്‍ പീഢാനുഭവങ്ങള്‍ സഹിച്ച് കുരിശുമരണം വരിച്ചത് എന്നതിനാലാണ് ഗുഡ് ഫ്രൈഡേ എന്നു അറിയപ്പെടുന്നത് എന്ന് വിശ്വസിക്കുന്നു.ദു:ഖ വെള്ളി ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും യേശുക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ബൈബിള്‍ ഭാഗങ്ങളുടെ വായനയും നടക്കും.

ഉപവാസ ദിനമായാണ് ഈ ദിനത്തെ ആചരിക്കാറുള്ളത്. സഭകളുടെ അംഗീകൃത ആചാരമല്ലെങ്കിലും ഫിലിപ്പൈന്‍സ് പോലുള്ള രാജ്യങ്ങളില്‍ വര്‍ഷം തോറും ചില വിശ്വാസികള്‍ ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ പ്രതീതാത്മക കുരിശേറല്‍ നടത്താറുണ്ട്. പാശ്ചാത്യ സഭകള്‍ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓര്‍ത്തഡോക്സ് സഭകള്‍ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച ( ഗ്രെയിറ്റ് ഫ്രൈഡേ ) എന്നും വിളിക്കുന്നു.

യേശുദേവന്‍ കുരിശും തോളിലേറ്റി നടന്ന പീഢാനുഭവത്തിന്റെ ഓര്‍മയ്ക്കായി എല്ലാ വര്‍ഷവും ക്രൈസ്തവര്‍ ഈ ദിവസം വ്രതമെടുത്ത് കുരിശിന്റെ വഴി ആചരിക്കുന്നു. ഓര്‍ത്തഡോക്‌സ് സഭകള്‍ ദീര്‍ഘമായ ശുശ്രൂഷയോടു കൂടിയാണ് ദുഃഖവെള്ളിയാഴ്ച ആചരിക്കുന്നത്. ദേവാലയത്തിന് പുറത്തും അകത്തുമായുള്ള പ്രദക്ഷിണങ്ങള്‍, കുരിശു കുമ്പിടീല്‍ തുടങ്ങിയ ചടങ്ങുകളും നടത്തപ്പെടുന്നു.

വിശ്വാസികള്‍ ചൊറുക്കാ എന്നു വിളിക്കുന്ന കയ്പ്നീരു കുടിക്കുന്ന പതിവും ഈ ദിവസത്തിനുണ്ട്. കേരളത്തില്‍ മലയാറ്റൂര്‍, വയാനാട് ചുരം, വെള്ളറടയിലെ കുരിശുമല, വാഗമണ്‍ കുരിശുമല, തുമ്പച്ചി കുരിശുമല എന്നിങ്ങനെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെല്ലാം കുരിശുമേന്തി തീര്‍ഥാടകര്‍ ഈ ദിനത്തില്‍ എത്താറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *