Your Image Description Your Image Description

ഇടുക്കി: കുരുമുളക് കർഷകർക്ക് ഇത് ദുരിതകാലമാണ്. വിപണി വില 700 രൂപയ്ക്ക് മുകളിൽ കടന്നെങ്കിലും കർഷകർക്ക് നേട്ടമില്ല. കാലാവസ്ഥ വ്യതിയാനം മൂലം ഉൽപ്പാദനം കുറഞ്ഞതോടെയാണ് ഈ തിരിച്ചടി. കഴിഞ്ഞ വ‌ർഷത്തെ അപേക്ഷിച്ച് ഉൽപ്പാദനം മുപ്പത് ശതമാനത്തോളം കുറഞ്ഞു. കഴിഞ്ഞ വർഷത്തെ വേനൽ ഏലം കർഷകർക്കൊപ്പം കുരുമുളക് കർഷകരുടെയും നടുവൊടിച്ചിരുന്നു. ഇടുക്കിയിൽ മാത്രം 4203 പേരുടെ 2100 ഏക്കറിലെ കുരുമുളക് ചെടികളാണ് ഉണങ്ങിയത്. ഇതിൽ മാത്രം 39 കോടിയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്.

എന്നാൽ ഇത്തവണത്തെ വേനലിനു ശേഷമുണ്ടായ മഴ കർഷകരെ ചതിച്ചു. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികൾ തളിർക്കുന്നത്. ഇതിനു ശേഷം ചെറിയ ഇടവേള കിട്ടിയെങ്കിൽ മാത്രമേ വള്ളികളിൽ കുരുമുളക് തിരിയിടുകയുള്ളൂ. മഴക്കുള്ള ഈ ഇടവേള കിട്ടാതെ വന്നതോടെ തിരികളുണ്ടാകുന്നത് ഗണ്യമായി കുറഞ്ഞു. ഇതാണ് ഉൽപ്പാദനം കുറയാൻ പ്രധാന കാരണമായത്. കുരുമുളക് കൃഷി ചെയ്യുന്ന സ്ഥലത്തിൻറെ വിസ്തീർണത്തിലും സംസ്ഥാനത്ത് വലിയ കുറവുണ്ടായിട്ടുണ്ട്. 2014 ൽ 85,431 ഹെക്ടർ സ്ഥലത്ത് കുരുമുളക് കൃഷിയുണ്ടായിരുന്നു. കഴിഞ്ഞ വർഷമിത് 72,600 ഹെക്ടറായി കുറഞ്ഞു. ഇതോടൊപ്പം വിവിധ തരത്തിലുള്ള രോഗങ്ങളും കുരുമുളക് ചെടികൾ ഇല്ലാതാക്കിയെന്ന് കർഷകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *