Your Image Description Your Image Description

തിരുവനന്തപുരം: സമരം 64 ആം ദിവസവും നിരാഹാര സമരം 26ആം ദിവസവും പിന്നിടുമ്പോൾ സമരം ശക്തമാക്കി മുന്നോട്ട് പോകാൻ ആശമാർ. ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21 ന് ആദരം അർപ്പിക്കാനുള്ള തീരുമാനത്തിലാണ് ആശാ പ്രവർത്തകർ. ആശമാർ നടത്തുന്നത് ഐതിഹാസിക സമരമെന്ന് സമരസമിതി നേതാവ് മിനി പ്രതികരിച്ചു. രാപ്പകൽ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി അറിയിച്ചു.

സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ പ്രവർത്തകരെയും സാംസ്ക്കാരിക-രാഷ്ട്രീയ പ്രമുഖരെയും അണിനിരത്തി പൗരസാഗരം സംഘടിപ്പിച്ചിരുന്നു. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പൗര സംഗമത്തിൽ പങ്കെടുത്തവർ ഉന്നയിച്ചത്.

സമരം ഒത്തുതീർക്കാനായി സർക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഇല്ലാത്തതിനാൽ പുതിയ സമരരീതികളിലേക്ക് കടക്കാനാണ് സമരക്കാരുടെ തീരുമാനം. തൊഴില്‍ മന്ത്രിയുമായി ആശ സമരസമിതി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. സമരത്തെ തകർക്കാൻ ചില കേന്ദ്രങ്ങൾ പല പരിശ്രമങ്ങളും നടത്തുന്നു. തങ്ങളെ കരിവാരി തേക്കാൻ ശ്രമം നടക്കുന്നുവെന്ന് എസ്. മിനി പറഞ്ഞു. 99 ശതമാനം ജനങ്ങളും സമരത്തോടൊപ്പമാണ്.

തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കിയെടുക്കുവാന്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ശക്തമായ പ്രക്ഷോഭം ഇനിയും ഉണ്ടാകുമെന്നും, ഈ ഒരു സമരം കേരളത്തിന്റെ സമരചരിത്രത്തില്‍ സ്ത്രീകള്‍ നടത്തുന്ന ഐതിഹാസിക സമരമായി രേഖപ്പെട്ടുകഴിഞ്ഞുവെന്ന് എസ് മിനി പറഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ, സമരം നിർത്തുക അജണ്ടയിൽ ഇല്ലെന്നും പൂർവാധികം ശക്തിയായി മുന്നോട്ടു പോകുമെന്നും എസ് മിനി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *