Your Image Description Your Image Description

കൊച്ചി: ഒരു സാമ്പത്തിക വർഷത്തിൽ എട്ട് ലക്ഷത്തിലധികം കണ്ടെയിനറുകൾ കൈകാര്യം ചെയ്ത് കൊച്ചി വല്ലാര്‍പ്പാടം ഇന്‍റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്‍റ് ടെര്‍മിനൽ. 2024-25 സാമ്പത്തിക വർഷം മാത്രം 8,34,665 ടി ഇ യു കണ്ടെയിനറുകളാണ് വല്ലാർപ്പാടം വഴി കൈമാറ്റം ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണ് ഡിപി വേൾഡിന് കീഴിലുള്ള ഈ ടെർമിനലിനുണ്ടായത്. ദക്ഷിണേന്ത്യയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കപ്പലുകള്‍ അടുത്ത തുറമുഖമെന്ന നേട്ടവും വല്ലാര്‍പ്പാടം ടെര്‍മിനല്‍ ഈ വർഷം സ്വന്തമാക്കി.

കൊച്ചി ആഗോള ഷിപ്പിങ് റൂട്ടിലെ ഒഴിച്ചുകൂടാനാകാത്ത ഇടമായി മാറുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 640 കപ്പലുകളാണ് ഇവിടെയെത്തിയത്. ഇതിൽ നിന്നായി 2,255 ടണ്‍ കാര്‍ഗോയും ഈ വർഷം കൈകാര്യം ചെയ്തു. കേരളത്തിൽ നിന്നുള്ള കയറ്റുമതിയിലും വലിയ വർധനവ് സമീപ കാലങ്ങളിലുണ്ടായെന്ന് മന്ത്രി രാജീവ് പറഞ്ഞു. പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമായിരുന്ന കയറ്റുമതി ഇപ്പോൾ അമേരിക്കൻ വൻകരയിലേക്കും ആഫ്രിക്കയിലേക്കും ഉൾപ്പെടെ വ്യാപിക്കുകയാണ്.

വല്ലാർപ്പാടത്തിലൂടെ കേരളം കൈവരിക്കുന്ന ഈ കുതിപ്പ് ദക്ഷിണേന്ത്യയിലെ ലോജിസ്റ്റിക്സ് മേഖലയിലെ ഹബ്ബായി കൊച്ചിയെ മാറ്റാൻ കൂടി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *