Your Image Description Your Image Description

വളരെ കാലമായി പിന്നോക്കം നിൽക്കുന്ന, ശബ്ദവും അവസരവും നിഷേധിക്കപ്പെട്ടവരെ വഖഫ് ബിൽ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറെ കാലമായി പിന്നാക്കം നിൽക്കുന്നവരെ ബിൽ സഹായിക്കും. സാമൂഹിക സാമ്പത്തികനീതി, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിന് വഖഫ് ബിൽ നിർണായകമെന്നും മോദി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പാർലമെന്ററി കമ്മിറ്റി ചർച്ചകളിൽ പങ്കെടുത്ത് നിയമനിർമ്മാണം ശക്തിപ്പെടുത്തുന്നതിന് സംഭാവനകൾ നൽകിയ എല്ലാ പാർലമെന്റ് അംഗങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

പാർലമെന്ററി കമ്മിറ്റിക്ക് വിലപ്പെട്ട അഭിപ്രായങ്ങൾ നൽകിയവർക്കും നന്ദി അറിയിച്ചു. വഖഫ് നിയമഭേദഗതി ബിൽ സുതാര്യത വർദ്ധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പതിറ്റാണ്ടുകളായി വഖഫ് സമ്പ്രദായം സുതാര്യതയുടെയും ഉത്തരവാദിത്വത്തിന്റെയും അഭാവത്തിൽ ആയിരുന്നു. മുസ്ലിം സ്ത്രീകളുടെയും ദരിദ്രരായ മുസ്ലിങ്ങളുടെയും താല്പര്യങ്ങൾക്ക് അത് ദോഷം ചെയ്തു. ഓരോ പൗരന്റെയും അന്തസിന് മുൻഗണന നൽകുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇങ്ങനെയാണ് നമ്മൾ കൂടുതൽ ശക്തമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതെന്ന് പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ വ്യക്തമാക്കി. 14 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് രാജ്യസഭയിലും ബില്ല് പാസായത്. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ലോക്സഭയ്ക്ക് പുറമെ രാജ്യസഭയും ബിൽ പാസാക്കിയതോടെ ബിൽ രാഷ്ട്രപതിയുടെ അം​ഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും.

Leave a Reply

Your email address will not be published. Required fields are marked *