കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി.വി ലിജീഷ് നൽകിയ ഹര്‍ജിയിൽ രൂക്ഷ വിമർശനമുയർത്തി ഹൈക്കോടതി. ഹര്‍ജി ഫയലിൽ സ്വീകരിച്ചെങ്കിലും സിനിമ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം കോടതി തള്ളി. ഹര്‍ജിക്ക് പിന്നിൽ പ്രശസ്തിയാണെന്നെന്നും ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളിയത്.
ഹർജിക്കാരൻ സിനിമ കണ്ടോയെന്ന് കോടതി ചോദിച്ചു. സെൻസർ ബോർഡ് സിനിമ അംഗീകരിച്ചതല്ലേയെന്നും പിന്നെയെന്താണ് ആശയക്കുഴപ്പമെന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. പൊലീസ് എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഹര്ജിക്കാരൻ മറുപടി നൽകി. തുടര്‍ന്നാണ് പ്രശസ്തിക്കു വേണ്ടിയാണോ ഹർജി എന്ന് കോടതി ചോദിച്ചത്. പ്രശസ്തിക്കപ്പുറം മറ്റൊന്നും ഹർജിക്ക് പിന്നിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
സെൻസർ ബോർഡ് പരിശോധിച്ചശേഷമാണ് ചിത്രം റിലീസ് ചെയ്തതെന്നും പിന്നെ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. ഹർജിക്കാരന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഹര്‍ജിയിൽ കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് അയച്ചു. എന്നാൽ, മോഹൻലാൽ, പൃഥിരാജ് അടക്കമുളളവർക്ക് നോട്ടീസില്ല.