Your Image Description Your Image Description

സ്വർണ്ണത്തിന് വീണ്ടും വില വർധിച്ചു . ഈ പോക്ക് പോയാൽ എവിടെ ചെന്ന് നിൽക്കും ? വിവാഹ പ്രായമായ പെൺകുട്ടികളുടെ മാതാപിതാക്കളുടെ ചങ്കിടിക്കുന്നു . ആഗോള വ്യാപാര, നയതന്ത്ര ബന്ധങ്ങളെ താറുമാറാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സ്വർണവില പുതിയ ഉയരത്തിലേക്ക് കത്തിക്കയറിയത് .

രാജ്യാന്തര വിപണിയുടെ ആവേശം കേരളത്തിലും ആഞ്ഞടിച്ചു. ഗ്രാമിന് 105 രൂപ ഉയർന്ന് വില 8,340 രൂപയും പവന് 840 രൂപ വർധിച്ച് 66,720 രൂപയുമായി. രണ്ടും ചരിത്രത്തിലെ ഏറ്റവും കൂടിയ ഉയരം. ഈമാസം 20ന് കുറിച്ച ഗ്രാമിന് 8,310 രൂപയും പവന് 66,480 രൂപയും എന്ന റെക്കോർഡ് തകർന്നു. 18 കാരറ്റിനും വെള്ളിക്കും വില കുത്തനെ കൂടി .

യുഎസിലേക്കുള്ള വാഹന ഇറക്കുമതിക്കു കൂടി 25% തീരുവ ഏർപ്പെടുത്തിയ ട്രംപിന്റെ നടപടി പല രാജ്യങ്ങളെയും കമ്പനികളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ട്രംപിന്റെ തീരുമാനം അമേരിക്കയിൽ വാഹനവില കുതിച്ചുയരാൻ കാരണമാകുമെന്ന് മാത്രമല്ല, ഡിമാൻഡിനെ ബാധിക്കുമെന്നതിനാൽ കമ്പനികളുടെ വിൽപനയും വരുമാനവും ലാഭക്ഷമതയും ഇടിയാനും വഴിവച്ചേക്കും.

പുറമെ, അമേരിക്കയ്ക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് മറ്റുരാജ്യങ്ങൾ അതേ നാണയത്തിൽ തിരിച്ചടിച്ചാൽ അതും ആഗോള വ്യാപാരയുദ്ധത്തെ കൂടുതൽ വഷളാക്കും.ട്രംപിന്റെ അടങ്ങാത്ത താരിഫ് കലിമൂലം ഓഹരി, കടപ്പത്ര വിപണികളും ഡോളറും ഇടിഞ്ഞു. ഇതോടെ സ്വർണനിക്ഷേപ പദ്ധതികൾക്ക് ‘സ്വീകാര്യത’ വർധിപ്പിച്ചത് വില കൂടാൻ വഴിയൊരുക്കി.

ഗോൾഡ് ഇ ടി എഫ് പോലുള്ള പദ്ധതികളിലേക്ക് നിക്ഷേപം ഒഴുകുകയാണ്. ഫാർമ മേഖലയ്ക്കും കനത്ത തീരുവ കരുതിവച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ഏപ്രിലിന്റെ തുടക്കത്തിൽ തന്നെ പുതിയ ‘പകരച്ചുങ്കം’ പ്രഖ്യാപനവുമുണ്ടാകും. ഇതെല്ലാം സ്വർണത്തിനാണ് കുതിപ്പേകുന്നത് .

നിലവിലെ റെക്കോർഡ് മുന്നേറ്റം മുതലെടുത്ത് സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് ഉണ്ടായില്ലെങ്കിൽ രാജ്യാന്തരവില 3,100 ഡോളർ എന്ന നാഴികക്കല്ല് ഭേദിക്കും. താരിഫ് പിടിവാശിയിൽ നിലപാട് മയപ്പെടുത്താൻ ട്രംപ് തയാറായില്ലെങ്കിലും സ്വർണവില കുതിക്കും.

യുഎസിൽ പണപ്പെരുപ്പം കുത്തനെ കൂടാൻ വഴിവയ്ക്കുന്നതാണ് ട്രംപിന്റെ ഈ നിലപാടുകൾ. പൊതുവേ യുഎസ് സമ്പദ്‍വ്യവസ്ഥ , മാന്ദ്യത്തിന്റെ പടിവാതിലിൽ ആണെന്ന വിലയിരുത്തലും ഫലത്തിൽ നേട്ടമാവുക സ്വർണത്തിനു തന്നെ. സാമ്പത്തിക പ്രതിസന്ധി, യുദ്ധം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ എക്കാലത്തും സ്വർണനിക്ഷേപ പദ്ധതികൾക്കുണ്ട്. അതാണ്, വില കൂടാനും വഴിവയ്ക്കുന്നത്.

ഇന്ത്യൻ രൂപ ഇന്ന് നേരിയ നേട്ടത്തിലാണ് ഡോളറിനെതിരെ വ്യാപാരം തുടങ്ങിയത്. അല്ലായിരുന്നെങ്കിൽ സ്വർണവില ഇന്നു കൂടുതൽ ഉയരുമായിരുന്നു. കാരണം, രൂപ ശക്തമാവുകയും ഡോളർ താഴുകയും ചെയ്തതോടെ സ്വർണം ഇറക്കുമതിച്ചെലവിൽ ആനുപാതിക കുറവുണ്ടായിട്ടുണ്ട്.

സ്വർണത്തെ കിട്ടാക്കനിയാക്കും വിധം വില റെക്കോർഡ് തകർത്തുയരുന്നത് ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി വൻതോതിൽ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്കും തിരിച്ചടിയാണ്.

സ്വർണാഭരണം വാങ്ങുമ്പോൾ അടിസ്ഥാന വിലയ്ക്ക് പുറമേ 3% ജിഎസ്ടി, ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇതു 3 മുതൽ 30 ശതമാനം വരെയൊക്കെയാകാം.

പണിക്കൂലി കുറവുള്ളതും മറ്റ് ഓഫറുകളുള്ളതുമായ ജ്വല്ലറികളിൽ നിന്ന് ആഭരണം വാങ്ങുന്നത് ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം നൽകും. ഇന്നു മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ തന്നെ ഒരു പവൻ ആഭരണത്തിന് കേരളത്തിൽ 72,215 രൂപയോളം കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,030 രൂപയോളവും. ആദ്യമായാണ് ഗ്രാമിന്റെ വാങ്ങൽവില 9,000 രൂപയും പവന്റേത് 72,000 രൂപയും കടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *