Your Image Description Your Image Description

ആലപ്പുഴ: ദേശിയപാതയിൽ ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്ത് നിര്‍മാണത്തിലിരുന്ന ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ തകര്‍ന്നു വീണ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പ്രൊജക്റ്റ് മാനേജർ, എൻജിനീയർമാർ എന്നിവർക്കെതിരെയാണ് നടപടി. ഗർഡറുകളുടെ നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തില്‍ ഉദ്യോഗസ്ഥർ വീഴച വരുത്തി എന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ ഉദ്യോ​ഗസ്ഥർ സ്ഥലം നേരിട്ട് സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ നൽകാതെ മൊബൈൽ ഫോണിലൂടെയായിരുന്നു തൊഴിലാളികൾക്ക് നിർദേശം നൽകിയിരുന്നത് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

അന്വേഷണം പൂ‍ർത്തിയാവുന്നത് വരെ ഇവരെ സസ്പെൻഡ് ചെയ്യാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം മൂന്നിനായിരുന്നു ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണത്. സംഭവത്തിൽ നാല് ഗര്‍ഡറുകളാണ് നിലംപതിച്ചത്. അപകടത്തിൽ ആളപായം ഇല്ലായിരുന്നു. രണ്ട് മേല്‍പാതകളാണ് ഇവിടെയുള്ളത്. ഒന്നിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മറ്റേത് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രദേശവവാസികളും രംഗത്ത് വന്നിരുന്നു. നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തില്‍ സംശയമുണ്ടെന്നും പരിശോധനകളാവശ്യമാണെന്നും നിര്‍മാണം തുടരണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

ആലപ്പുഴ ബൈപാസിലെ 17, 18 തൂണുകൾക്കിടയിലെ നാലു ഗർഡറുകളാണ് 3ന് രാവിലെ 10.30ന് ഒന്നിച്ചു നിലംപതിച്ചത്. 18, 19 തൂണുകൾക്കിടയിലെ ഗർഡറുകളും തൂണുകളും ബന്ധിപ്പിച്ചിരുന്ന പ്ലാങ്ക് (തടി പോലെയുള്ള ഭാഗം ) ഇളക്കി മാറ്റാൻ നിർദേശിച്ചപ്പോൾ തൊഴിലാളികൾ സ്ഥലം മാറി മറ്റൊരിടത്തെ പ്ലാങ്ക് ഇളക്കിയതാണ് അപകടത്തിൽ കലാശിച്ചതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ക്രോസ് ബ്രേസിങ് ചെയ്യാഞ്ഞതു പ്ലാങ്ക് ഇളക്കിയ ഉടനെ ഗർഡറുകൾ പതിക്കാൻ ഇടയാക്കിയെന്നുമാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *