ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തവെ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയതിൻ്റെ രസീത് പുറത്തുവിട്ടത് ദേവസ്വം ഉദ്യോഗസ്ഥരല്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വഴിപാടുകൾ നടത്താൻ മോഹൻലാൽ പണം ഏൽപ്പിച്ച വ്യക്തിയാണ് അദ്ദേഹം അറിയാതെ രസീത് പ്രചരിപ്പിച്ചതെന്ന് സൂചിപ്പിക്കുന്ന വിശദീകരണമാണ് ദേവസ്വം ബോർഡ് വാർത്താക്കുറിപ്പായി നൽകിയത്.
വഴിപാടിന് പണം അടയ്ക്കുമ്പോൾ കൗണ്ടർ ഫോയിൽ മാത്രമാണ് ദേവസ്വം ഓഫീസിൽ സൂക്ഷിക്കുന്നത്. പണമടച്ച വ്യക്തിക്ക് വഴിപാട് രസീതിൻ്റെ ബാക്കി ഭാഗം കൈമാറാറുണ്ട്. ഈ ഭാഗമാണ് മാധ്യമങ്ങളിൽ വന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദേവസ്വം ഉദ്യോഗസ്ഥരാണ് വഴിപാട് രസീത് പുറത്തുവിട്ടതെന്നും, അതൊന്നും ശരിയല്ലെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതികരണവുമായി രംഗത്ത് വന്നത്. വസ്തുത ബോധ്യപ്പെട്ട് മോഹൻലാൽ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം അധികൃതർ പറഞ്ഞു.
“ശബരിമലയിലെ വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ല. ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ വഴിപാട് നടത്തിയിരുന്നു. വഴിപാട് വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയതായി മോഹൻലാൽ ഒരു അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രസ്താവനയാണ്. വഴിപാട് രസീതിന്റെ ഭക്തർക്ക് നൽകുന്ന ഭാഗമാണ് മാധ്യമങ്ങൾ വഴി പ്രചരിച്ചത്. ഒരു വഴിപാട് ഒടുക്കുമ്പോൾ കൗണ്ടർ ഫോയിൽ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആൾക്ക് കൈമാറും. ഇക്കാര്യത്തിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. വസ്തുതകൾ ബോധ്യപ്പെട്ട് നടൻ മോഹൻലാൽ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു,” തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.