ദുബായിൽ സന്ദർശക വീസയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കെതിരെ അധികൃതർ നടപടി കർശനമാക്കിയതായി റിപോർട്ട്. ഇത് രാജ്യത്ത് കാലാവധി കഴിഞ്ഞും തങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയതായി ട്രാവൽ ഏജന്റുമാർ പറയുന്നു. കഴിഞ്ഞ വർഷം അവസാനം നടന്ന പൊതുമാപ്പ് പദ്ധതിക്ക് ശേഷമാണ് അധികൃതർ നടപടി കർശനമാക്കിയത്. വീസാ കാലാവധി കഴിഞ്ഞവർക്ക് അവരുടെ പദവി നിയമവിധേയമാക്കാനോ പിഴകൾ കൂടാതെ നാട്ടിലേക്ക് തിരിച്ചു പോകാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ്.
അടുത്തിടെ ചില കമ്പനികളിൽ സന്ദർശകവീസക്കാർക്ക് വേണ്ടി അധികൃതർ വ്യാപക തിരച്ചിൽ നടത്തിയതായി ദുബായിലെ ട്രാവൽ ഏജൻസി പ്രതിനിധി പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിശോധനാ സംഘങ്ങൾ ചില ഓഫിസ് ടവറുകളും പല തവണ സന്ദർശിച്ചു. സന്ദർശക വീസയിൽ ജോലി ചെയ്യുന്നത് എല്ലായ്പോഴും നിയമവിരുദ്ധമാണ്. എല്ലാവരും നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഇപ്പോൾ അധികാരികൾ ഉറപ്പാക്കുന്നുവെന്ന് മാത്രം. യുഎഇയിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ സന്ദർശക വീസയിൽ വന്ന് ജോലി ചെയ്യാറുണ്ട്.