Your Image Description Your Image Description

ബ്രസ്സല്‍സ്: ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് ആപ്പിൾ നീക്കം ചെയ്തത് 135,000 ആപ്ലിക്കേഷനുകള്‍. യൂറോപ്യന്‍ യൂണിയനിലെ നിയമപ്രകാരം ആപ്പിള്‍ ആവശ്യപ്പെട്ട ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങള്‍ ഡവലപ്പര്‍മാര്‍ നല്‍കിയില്ല, അതിനെ തുടര്‍ന്നാണ് ആപ്പുകള്‍ക്കെതിരെ ശക്തമായ നടപടി ആപ്പിൾ സ്വീകരിച്ചത്. സ്വന്തം ആപ്പ് സ്റ്റോറിലെ സുതാര്യത ഉറപ്പാക്കാനായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളിലെ ആപ്പ് സ്റ്റോറില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് ഒരുലക്ഷത്തി മുപ്പത്തിയയ്യായിരം ആപ്പുകള്‍ അപ്രത്യക്ഷമായത്.

ആപ്പ് സ്റ്റോര്‍ ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ ആപ്പ് നീക്കം ചെയ്യല്‍ നടപടിയാണിത്. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ ലഭ്യമായ ആപ്പ് സ്റ്റോറിലെ ഡവലപ്പര്‍മാര്‍ ട്രേഡ് സ്റ്റാറ്റസ് നല്‍കാതിരുന്നതാണ് ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചത്. ആപ്പ് ഡവലപ്പര്‍മാര്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയവ ഉപയോക്താക്കള്‍ക്ക് നല്‍കുന്നില്ല എന്നാണ് ആപ്പിളിന്‍റെ കണ്ടെത്തല്‍. ട്രേഡ് സ്റ്റാറ്റസ് നിര്‍ബന്ധമായും ആപ്പ് ഡവലപ്പര്‍മാര്‍ കൈമാറിയിരിക്കണം എന്നാണ് യൂറോപ്യന്‍ യൂണിയന്‍റെ നിയമം. യൂറോപ്യന്‍ യൂണിയനിലെ ആപ്പ് സ്റ്റോറില്‍ പുതിയ ആപ്പുകള്‍ സമര്‍പ്പിക്കുന്നതിനും നിലവിലുള്ളവ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഡവലപ്പര്‍മാര്‍ അവരുടെ ട്രേഡര്‍ കോണ്‍ടാക്റ്റ് വിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കണം എന്നാണ് ചട്ടം. 2024 ഫെബ്രുവരി 17നാണ് ഈ നിയമം നിലവില്‍ വന്നത്.

ആവശ്യമായ കോണ്‍ടാക്റ്റ് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് 2025 ഫെബ്രുവരി 17ന് ആപ്പ് ഡവലപ്പര്‍മാര്‍ക്ക് ആപ്പിള്‍ നൽകിയിരുന്ന മുന്നറിയിപ്പ് പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് 135,000 ആപ്പുകള്‍ ഒറ്റയടിക്ക് ആപ്പിള്‍ കമ്പനി ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. ആപ്ലിക്കേഷനുകളുടെ ട്രേഡര്‍ സ്റ്റാറ്റസ് ഡവലപ്പര്‍മാര്‍ നല്‍കിയാല്‍ ഈ ആപ്പുകള്‍ വീണ്ടും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *