Your Image Description Your Image Description

ഡൽഹി: ജമ്മു കശ്മീർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം ആവർത്തിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സൈന്യം. നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാർ പാകിസ്ഥാൻ ലംഘിച്ചതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചത്. പൂഞ്ച്, രജൌരി മേഖലയിൽ തുടർച്ചയായി പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ ഇരു സൈന്യത്തിന്‍റെയും കമാൻഡർ തല ചർച്ച നടന്നു. ഈ ചർച്ചയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്.

പൂഞ്ചിലെ ചക്കൻ-ദാ-ബാഗ് ക്രോസിംഗ് പോയിന്‍റിലാണ് ഫ്ലാഗ് മീറ്റിംഗ് നടന്നത്. 75 മിനിറ്റോളം ചർച്ച നടന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. അതിർത്തിയിൽ സമാധാനം നിലനിർത്തേണ്ടതിന്‍റെ ആവശ്യകത യോഗത്തിൽ ഇന്ത്യ ചൂണ്ടിക്കാട്ടി. വെടിനിർത്തൽ കരാർ പാകിസ്ഥാൻ മാനിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അതിർത്തിക്കിപ്പുറത്തേക്ക് വെടിവയ്പ്പ് ഉണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു.

പാക് ഭാഗത്ത് നിന്ന് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമത്തിന് പാക് സൈന്യം കൂട്ടുനിൽക്കരുതെന്നും ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമാധാനം ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന പാക് ഉദ്യോഗസ്ഥർ അറിയിച്ചുവെന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന വിവരം. സമാധാനപരമായി പ്രശ്നം പരിഹരിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‍ദുള്ള വ്യക്തമാക്കി.

2003 നവംബർ മുതലാണ് അതിർത്തിയിൽ വെടിനിർത്തൽ കരാർ കർശനമായി പാലിക്കാൻ ഇരുരാജ്യങ്ങൾക്കിടയിൽ ധാരണയായത്. 2021ൽ കരാർ പുതുക്കുകയും ചെയ്തു. നുഴഞ്ഞുകയറ്റത്തിനെതിരെ ശക്തമായ നടപടിയുണ്ടാകമെന്നാണ് കഴിഞ്ഞ ദിവസം കൂടിയ സുരക്ഷവിലയിരുത്തൽ യോഗത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *