Your Image Description Your Image Description

സ്വവര്‍ഗാനുരാഗിയായ ഇമാം മുഹ്സിന്‍ ഹെന്‍ഡ്രിക്സ് വെടിയേറ്റു മരിച്ചു. ദക്ഷിണാഫ്രിക്കയുടെ തെക്കന്‍ നഗരമായ ഖെബേഹ (Gqeberha) വച്ചായിരുന്നു അന്ത്യം. ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മുഹ്സിന്‍ ഹെന്‍ഡ്രിക്സ്. കാറിന്റെ പിറകിലെ സീറ്റില്‍ ഇരുന്നിരുന്ന ഇയാളെ ലക്ഷ്യമാക്കി മുഖം മറച്ച രണ്ട് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒന്നിലധികം തവണ വെടിയുതിര്‍ത്തുവെന്നുമാണ് വിവരം. ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടു. എന്തിനാണ് ഇമാമിനെ വധിച്ചത് എന്നത് വ്യക്തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ലോകത്ത് ആദ്യമായി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ഇമാം ആണ് മുഹ്സിന്‍ ഹെന്‍ഡ്രിക്സ്. കേപ് ടൗണിലാണ് ജനിച്ചത്. പാകിസ്താനിലെ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. 1991 ല്‍ കേപ് ടൗണ്‍ സ്വദേശിയായ ഒരു സ്ത്രീയെ വിവാഹം ചെയ്തു. അതില്‍ രണ്ട് മക്കളുണ്ടായി. 1996 ല്‍ മുഹ്സിന്‍ ഹെന്‍ഡ്രിക്സ് വിവാഹമോചിതനായി. തൊട്ടടുത്ത വര്‍ഷം സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് രംഗത്ത് വന്നു. അതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്ന് കടുത്ത വേര്‍തിരിവും ഭീഷണിയും നേരിടേണ്ടി വന്നുവെങ്കിലും ഒറ്റയ്ക്ക് പോരാടി. കേപ് ടൗണിലെ തന്റെ ജന്മദേശത്തിന് സമീപം വിന്‍ബര്‍ഗില്‍ ഒരു പള്ളി തന്നെ അദ്ദേഹം നടത്തുന്നുണ്ട്. സ്വവര്‍ഗാനുരാഗികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്കും സുരക്ഷിതമായ താവളമെന്ന നിലയിലായിരുന്നു പള്ളിയുടെ പ്രവര്‍ത്തനം.

2007-ല്‍ പുറത്തിറങ്ങിയ എ ജിഹാദ് ഫോര്‍ ലവ് എന്ന ഡോക്യുമെന്ററി സിനിമയില്‍ ഹെന്‍ഡ്രിക്‌സ് പ്രത്യക്ഷപ്പെട്ടു . 2022-ല്‍, ജര്‍മ്മന്‍ ഡോക്യുമെന്ററി ചിത്രമായ ദി റാഡിക്കലും അദ്ദേഹത്തെ അടിസ്ഥാനമാക്കി നിര്‍മിച്ചതായിരുന്നു. ഇന്റര്‍നാഷണല്‍ ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ് ആന്‍ഡ് ഇന്റര്‍സെക്സ് അസോസിയേഷന്‍ കൊലപാതകത്തെ അപലപിച്ചു. ഹിന്ദുമത വിശ്വാസിയായ പുരുഷനാണ് മുഹ്സിന്‍ ഹെന്‍ഡ്രിക്‌സിന്റെ ജീവിത പങ്കാളി. പതിനൊന്ന് വര്‍ഷമായി ഇവര്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *