Your Image Description Your Image Description

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരിയുടെ അമ്മ ശ്രീതു ചോദ്യം ചെയ്യലിനിടെ മൊഴിമാറ്റുന്നത് പൊലീസിന് തലവേദനയാകുന്നു. തൊഴിൽ തട്ടിപ്പ് കേസിലാണ് ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു എന്ന പരാതിയാണ് ശ്രീതുവിനെതിരെയുള്ളത്.

ദേവസ്വം ബോർഡിലെ ഉദ്യോ​ഗസ്ഥയെന്നായിരുന്നു ഇവർ സ്വയം പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ, കരാർ അടിസ്ഥാനത്തിൽ പോലും ശ്രീതു ജോലി ചെയ്തിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പൊലീസിന് കത്ത് നൽകി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഒമ്പത് പരാതികളാണ് ശ്രീതുവിനെതിരെ പൊലീസിന് ലഭിച്ചത്. എട്ടു പരാതികളിൽ ഇതേവരെ കേസെടുത്തിട്ടില്ല. കേസെടുത്ത പരാതിയിലാകട്ടെ പ്രതി പൊലീസിനെ വട്ടംകറക്കുകയുമാണ്.

ദേവസ്വം ബോർഡിൽ നിയമനം നൽകിയതായി കാണിച്ച് നിയമന ഉത്തരവും നൽകിയിരുന്നു. ഈ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥലം ഉൾപ്പെടെ ശ്രീതു പൊലിസിനോട് വെളിപ്പെടുത്തിയരുന്നു. എന്നാൽ കസ്റ്റഡിയിൽ വാങ്ങിയപ്പോൾ ശ്രീതു മൊഴി മാറ്റി. പല സ്ഥലങ്ങളാണ് ഇപ്പോൾ പറയുന്നത്. അതോടെ തെളിവെടുപ്പ് പ്രതിസന്ധിയിലായി.

ദേവസ്വം ബോർഡ് ഓഫീസിന് സമീപം ഒരു വാഹനത്തിലിരുന്ന് പണം വാങ്ങിയെന്നാണ് പരാതിക്കാരൻെറ മൊഴി. സ്ഥലത്ത് കൊണ്ടുവന്ന പൊലീസ് തെളിവെടുത്തു. പക്ഷെ കേസിൽ പ്രധാന തുമ്പ് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ കമ്പ്യൂട്ടർ കണ്ടെത്തുകയാണ്. സ്ഥാപനത്തെ കുറിച്ച് പല മൊഴികളാണ് ശ്രീതു ഇപ്പോൾ പറയുന്നത്. വിലങ്ങ് വച്ച് റോഡിലൂടെ നടത്തികൊണ്ടുപോകുമെന്ന് വിരട്ടിയെങ്കിലും പ്രതിക്ക് ഒരു കൂസലുണ്ടായില്ല.

ഭൂമി വാങ്ങാൻ ജ്യോത്സ്യന് 36 ലക്ഷം കൈമാറി വഞ്ചിക്കപ്പെട്ടുവെന്ന ശ്രീതുവിൻെറ മൊഴിയിലും ഇതേവരെ തെളിവ് കണ്ടെത്താനായി പൊലീസിന് കഴിഞ്ഞിട്ടില്ല. അതേ സമയം കുട്ടിയെ കൊന്ന അമ്മാവൻ ഹരികുമാറിന് മാനസി പ്രശ്നങ്ങളില്ലെന്ന് വൈദ്യുപരിശോധന റിപ്പോർട്ട് പൊലീസ് കോടതിക്ക് കൈമാറി. ഹരികുമാറിനെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങി. കൊലപാതകത്തിൽ അമ്മക്കുൾപ്പെടെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിൽ വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *