നെടുമങ്ങാട്: പഞ്ചായത്ത് പടിക്കൽ കിടന്ന് പ്രതിഷേധിച്ച് വികലാംഗരായ വയോധികൻ. അരുവിക്കര പഞ്ചായത്തിന് മുൻപിലാണ് വെമ്പന്നൂർ കരിവിലാഞ്ചിവിള സ്വദേശിനി ശകുന്തളക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടിൻ്റെ രണ്ടാംഘട്ട തുക നൽകാൻ അധികൃതർ കാലതാമസം വരുത്തുന്നുവെന്നാരോപിച്ചാണ് കൈക്ക് സ്വാധീനമില്ലാത്ത ഭർത്താവ് സോമൻ(67) പടിക്കൽ കിടന്ന് പ്രതിഷേധിച്ചത്. ജീവനക്കാർക്ക് പഞ്ചായത്തിനുള്ളിൽ കയറാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
തുടർന്ന് പഞ്ചായത്ത് സെക്രട്ടറി അരുവിക്കര പോലീസിൽ അറിയിച്ചു. പോലീസെത്തി ഇയാളെ സേ്റ്റഷനിലേക്ക് മാറ്റി. തുടർന്ന് വിട്ടയച്ചുവെങ്കിലും ഇയാൾ പോലീസ് സ്റ്റേ്റ്റഷന് മുൻപിൽ കിടന്ന് പ്രതിഷേധിച്ചു. തനിക്ക് ഉണ്ടായിരുന്ന വിട് പൊളിച്ചാണ് പുതിയ വീട് നിർമ്മാണം തുടങ്ങിയതെന്നും കഴിഞ്ഞ പതിനഞ്ച് മാസമായി രണ്ടാം ഘട്ട തുകക്ക് വേണ്ടി കയറി ഇറങ്ങി തളർന്നുവെന്നും ആരോപിച്ചാണ് സമരം നടത്തിയത്.
എന്നാൽ ലൈഫ് പദ്ധതി പ്രകാരം സർക്കാർ സംവിധാനം ഉൾപ്പെടെ അഞ്ച് വിഭാഗം ചേർന്നാണ് ഫണ്ട് അനുവദിക്കുന്നതെന്നും പഞ്ചായത്തിന് ഇതിൽ കാര്യമായി ഇടപെടാനാകില്ലെന്നും 196 പേർക്ക് 1,70000 രൂപ ആദ്യഗഡു നൽകിയെന്നും രണ്ടാംഘട്ട രൂപ 1,30000 ട്രഷറിയിൽ എത്തിയെന്നും ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മൂന്ന് ദിവസത്തിനകം ഫണ്ട് എത്തുമെന്നും അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ.കല പറഞ്ഞു. നാട്ടുകാരും ജനപ്രധിനിധികളും ഇടപെട്ടാണ് ഇയാളുടെ സമരം അവസാനിപ്പിച്ചത്.