Your Image Description Your Image Description

 

തിരുവനന്തപുരം: വയനാട് ജില്ലയിലുണ്ടായ ഉരുൾ പൊട്ടലിനെത്തുടർന്ന് കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായി കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ഷയപാത്ര ഫൗണ്ടേഷൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സംസ്ഥാന സർക്കാർ നേതൃത്വം കൊടുക്കുന്ന ദുരിതാശ്വാസ, ക്ഷേമ പ്രവർത്തനങ്ങളിൽ അക്ഷയപാത്ര ഫൗണ്ടേഷനും പങ്കാളിയായി ആവശ്യമുള്ളവരിലേയ്ക്ക് അടിയന്തിര സഹായം എത്തിക്കുകയാണ്.

ഉരുൾപൊട്ടലിൽ തകർന്ന പ്രദേശങ്ങളിൽ അക്ഷയപാത്ര ഫൗണ്ടേഷൻ ഇതിനകം 1,000 പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. വരും ദിവസങ്ങളിൽ 9,000 കിറ്റുകൾ കൂടി വിതരണം ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. ഓരോ കിറ്റും 42 പോഷകസമൃദ്ധമായ ഭക്ഷണ സാമഗ്രികൾ ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. മൂന്ന് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരാഴ്ചത്തേക്കുള്ള ഭക്ഷണം എന്ന ക്രമത്തിലാണ് കിറ്റുകൾ തയാറാക്കിയിട്ടുള്ളത്. അരി, ഗോതമ്പുമാവ്, പയറു വർഗങ്ങൾ, ഭക്ഷ്യ എണ്ണ, സാമ്പാർപ്പൊടി, മഞ്ഞൾപ്പൊടി, പഞ്ചസാര, ഉപ്പ്, ബിസ്‌ക്കറ്റ്, ഒ ആർ എസ് പാക്കറ്റുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് നൽകുന്നത്. ആഗസ്ത് എട്ടാം തീയതിയോടെ, 168,000 പേർക്കുള്ള ഭക്ഷണത്തിന് തുല്യമായ 4,000 കിറ്റുകൾ എത്തിക്കാനാണ് അക്ഷയപാത്ര ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 12-ഓടെ, 210,000 പേർക്കുള്ള ഭക്ഷണത്തിനു തുല്യമായ 5,000 കിറ്റുകൾ കൂടി വിതരണം ചെയ്യും. ആകെ, 5 ലക്ഷം പേർക്കുള്ള ഭക്ഷണമെന്ന കണക്കിൽ 10,000 പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യാനാണ് അക്ഷയപാത്ര ഫൗണ്ടേഷൻ തയ്യാറെടുക്കുന്നത്.

കൽപ്പറ്റ സെൻ്റ് ജോസഫ്‌സ് കോൺവെൻ്റ് സ്‌കൂൾ കേന്ദ്രീകരിച്ചുള്ള ഭക്ഷണ സാമഗ്രികളുടെ വിതരണം അക്ഷയപാത്ര ഫൗണ്ടേഷൻ നടപ്പാക്കുന്നത് ഡെപ്യുട്ടി കളക്ടർ ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ്. ആവശ്യമുള്ളവരിലേക്ക് കാര്യക്ഷമമായും ഫലപ്രദമായും ഈ സഹായം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുവാൻ ആവശ്യമായ കരുതലുകൾ കൈക്കൊണ്ടിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വേവിച്ച ഭക്ഷണം നൽകാനുള്ള മുന്നൊരുക്കങ്ങളും ഫൗണ്ടേഷൻ നടത്തിവരുന്നു. ഇത് ദുരിതബാധിതർക്ക് കൂടുതൽ സഹായകമാകും എന്നുള്ളത് കൊണ്ടാണ്. വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സങ്ങളില്ലാതെ നിർവ്വഹിക്കാൻ അതീവ ശ്രദ്ധയോടെയാണ് അക്ഷയപാത്ര ഫൗണ്ടേഷനിലെ പ്രവർത്തകർ നടപ്പാക്കുന്നത്.

“വയനാടിലെ ദുഷ്കരമായ ഈ സാഹചര്യത്തിൽ, ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമായി തുടരുന്നു. സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയും ഞങ്ങളുടെ ദാതാക്കളുടെ ഹൃദയംഗമമായ സംഭാവനകളും ഉപയോഗിച്ച്, അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, കഷ്ടത അനുഭവിക്കുന്നവരിൽ പ്രത്യാശ വളർത്തുക കൂടിയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” അക്ഷയപാത്ര ഫൗണ്ടേഷൻ വൈസ് ചെയർമാൻ ശ്രീ ചഞ്ചലപതി ദാസ പറഞ്ഞു.

ഇന്ത്യയിൽ ദുരന്തബാധിത പ്രദേശങ്ങളിൽ ഭക്ഷ്യ സഹായവും മാനുഷിക സഹായവും എത്തിക്കുന്നതിന് വിശാലമായ അടുക്കള അടിസ്ഥാനപ്പെടുത്തിയുള്ള സൗകര്യങ്ങളും ദേശീയ സന്നദ്ധ ശൃംഖലയും പ്രയോജനപ്പെടുത്താൻ അക്ഷയപാത്ര ഫൗണ്ടേഷൻ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാന, കേന്ദ്ര സർക്കാരുകളുമായുള്ള നിരന്തര സഹകരണത്തിലൂടെ, ഫലപ്രദമായ ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സഹായമെത്തിക്കാൻ അക്ഷയപാത്ര ഫൗണ്ടേഷൻ എന്നും മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *