Your Image Description Your Image Description

 

മലപ്പുറം: എടക്കരയിൽ മർദനമേറ്റ ഭിന്നശേഷിക്കാരനെതിരെ പൊലീസ് കേസ്. ഇലക്ട്രിക് സ്കൂട്ടറിൻറെ ബാറ്ററി ചാർജ് ചെയ്യാൻ കയറിയ വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് ജിബിനെതിരെ പൊലീസ് കേസെടുത്തത്. ബാറ്ററി ചാർജ് ചെയ്യാൻ കയറിയ വീട്ടിലെ 6 വയസുള്ള കുട്ടിയെ കയറി പിടിച്ചെന്നാണ് ജിബിനെതിരെ വീട്ടുകാർ പൊലീസിൽ നൽകിയ പരാതി. ഇതിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം ഭിന്നശേഷിക്കാരനായ ജിബിനെതിരെ കേസെടുത്തത്. ജിബിൻറെ പിതാവ് അലവിക്കുട്ടിയുടെ പരാതിയിൽ ജിബിനെ മർദ്ദിച്ച വീട്ടുകാർക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

എടക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിന് മർദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാനും മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് മന്ത്രി നിർദ്ദേശിച്ചിരുന്നു.

എടക്കര മധുരകറിയൻ ജിബിനാണ് (24) മർദനമേറ്റത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ ഒരു വീട്ടിൽ കയറിയതിൻറെ പേരിലാണ് വീട്ടുകാർ ക്രൂരമായി മർദിച്ചതെന്ന് ജിബിൻറെ പിതാവ് അലവിക്കുട്ടിയുടെ ആരോപണം. സ്കൂട്ടറിൽ വരുന്നതിനിടെ ചാർജ് തീർന്നു. ഇതോടെ ജിബിൻ ചാർജ് ചെയ്യാൻ സ്ഥലം അന്വേഷിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ വീട്ടിൽ ഇലക്ട്രിക് സ്കൂട്ടറുണ്ടെന്നും അവിടെ അന്വേഷിച്ചാൽ മതിയെന്നും സമീപവാസികൾ പറഞ്ഞതിനെ തുടർന്നാണ് ജിബിൻ പ്രസ്തുത വീട്ടിലെത്തിയതെന്ന് അലവിക്കുട്ടി പറഞ്ഞു. വീട്ടിലെത്തിയ ജിബിൻ ലഹരി ഉപയോഗിച്ച് വന്നയാളാണെന്ന് പറഞ്ഞ് മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ചുങ്കത്തറ സ്പെഷ്യൽ സ്കൂളിൽ നാലാം ക്ലാസിലാണ് ജിബിൻ പഠിക്കുന്നത്. മർദനത്തിൽ ശരീരത്തിൻറെ പല ഭാഗങ്ങളിലായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ജിബിൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്നാണ് ജിബിൻറെ പിതാവിൻറെ പരാതിയിൽ മർദിച്ച വീട്ടുകാർക്കെതിരെ കേസെടുത്തിരുന്നത്. എന്നാൽ, ഈ സംഭവങ്ങൾക്ക് പിന്നാലെയാണിപ്പോൾ വീട്ടുകാരുടെ പരാതിയിൽ ജിബിനെതിരെ കേസ്.

Leave a Reply

Your email address will not be published. Required fields are marked *