Your Image Description Your Image Description

 

കണ്ണൂർ: ക്വട്ടേഷൻ ക്രിമിനൽ സംഘങ്ങളുമായി സിപിഎം നേതൃത്വത്തിന് അവിശുദ്ധ ബന്ധമെന്ന് ആരോപിച്ച് സിപിഎം വിട്ട ഡിവൈഎഫ്ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡൻറ് മനു തോമസിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്. മനു ഇപ്പോൾ സത്യത്തിൻറെ പാതയിലാണ്, പാർട്ടിയിൽ ചേരാൻ താൽപ്പര്യപ്പെട്ടാൽ പരിഗണിക്കുമെന്ന് കണ്ണൂർ ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പി ജയരാജൻറെ മകനും ആകാശ് തില്ലങ്കേരിയുമടക്കമുള്ള ഒരു സർക്കിളാണ് കണ്ണൂർ ജില്ലയിലെ ഗുണ്ടാ സംഘങ്ങളെയെല്ലാം നിയന്ത്രിക്കുന്നതെന്നും മാർട്ടിൻ ആരോപിച്ചു.

കണ്ണൂർ വിമാനത്താവളത്തിലടക്കം നടന്നിട്ടുള്ള സ്വർണ്ണക്കടത്തിൽ ഇവരുടെ ഒരു നെറ്റ് വർക്ക് ഭാഗമായിട്ടുണ്ട്. മനുവിന് ഇവയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. മനു തോമസ് ഇപ്പോൾ നീതിയുടെ പക്ഷത്താണ്. അതുകൊണ്ടാണ് സുഹൈബ് അടക്കമുള്ളവർക്കെതിരെ രംഗത്ത് വന്നത്. സിപിഎമ്മിനെതിരെയുള്ള മനു തോമസിൻറേതുൾപ്പടെയുള്ള വെളിപ്പെടുത്തലുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം. സിപിഎമ്മിൻറെ മാഫിയ ബന്ധം സിബിഐ പോലുള്ള ഏജൻസി അന്വേഷിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും ഡിസിസി പ്രസിഡൻറ് പറഞ്ഞു.

ക്വട്ടേഷൻ ക്രിമിനൽ സംഘങ്ങളുമായി സി.പി.എമ്മിന് ബന്ധമുണ്ടെന്ന് ആരോപിച്ച മനു തോമസിനെ സിപിഎം ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സിപിഎമ്മിനെതിരെ ​ഗുരുതര വെളിപ്പെടുത്തലാണ് ഡിവൈഎഫ്ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസ് ഉന്നയിച്ചത്. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി നേതൃത്വത്തിലെ ചിലർ‍ക്ക് അവിശുദ്ധ ബന്ധമുണ്ട്. ക്വട്ടേഷൻ സംഘത്തെ പാർട്ടി തള്ളിപ്പറഞ്ഞിട്ടും ബന്ധങ്ങൾ നിലനിൽക്കുന്നു. ഇതിനോട് സമരസപ്പെട്ടാൽ മാത്രമേ രാഷ്ട്രീയപ്രവർത്തനം നടത്താനാവൂ എന്ന സ്ഥിതിയാണുള്ളതെന്നുമായിരുന്നു മനുവിൻറെ ആരോപണം.

അതേസമയം സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ വിമർശനവുമായി പി ജയരാജൻ രംഗത്തെത്തി. മനു തോമസ് പതിനഞ്ച് മാസമായി യാതൊരു രാഷ്ട്രീയപ്രവർത്തനവും നടത്താത്തയാളാണെന്നും ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ആരെ കബളിപ്പിക്കാനാണെന്നും ജയരാജൻ ചോദിച്ചു. പാർട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വെച്ച് തെറ്റായ ആരോപണങ്ങളുന്നയിച്ചാൽ കൂട്ടുനിൽക്കാനാവില്ല. ഒരു പത്രത്തിൽ നടത്തിയ പരാമർശത്തിലൂടെ തന്നെയും താറടിച്ച് കാണിക്കാൻ മനു തോമസ് ശ്രമിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *