Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി നിരക്ക് രാജ്യത്തെ ഏറ്റവും ഉയർന്നതാണെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി. സ്വകാര്യവത്കരണമാണ് ഇതിനുള്ള പരിഹാരമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇതെല്ലാം തികച്ചും വസ്തുതാവിരുദ്ധമായ പ്രചാരണമാണെന്ന് കെഎസ്ഇബി പറയുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ട് വൈദ്യുതി ബില്ലുകളാണ് കെഎസ്ഇബി ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

1. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ വൈദ്യുതി വിതരണം ചെയ്യുന്നത് ടൊറെൻ്റ് പവർ എന്ന സ്വകാര്യ കമ്പനിയാണ്. ഒരു സിംഗിൾ ഫേസ് ഗാർഹിക ഉപഭോക്താവിൻ്റെ ദ്വൈമാസ ബിൽ കെഎസ്ഇബി പങ്കുവെച്ചു. 492 യൂണിറ്റ് ഉപയോഗത്തിന് അടയ്ക്കേണ്ട തുക 4380 രൂപയാണ്. അതേ ഉപയോഗത്തിന് കേരളത്തിൽ നൽകേണ്ട തുക കെ എസ് ഇ ബി വെബ്സൈറ്റിലെ ബിൽ കാൽക്കുലേറ്ററിൽ കണക്കാക്കിയപ്പോൾ ബിൽ തുക 3326 രൂപയാണ്. ബില്ലിലെ വ്യത്യാസം 1054 രൂപയാണ്. ആയിരത്തിലേറെ രൂപ കേരളത്തെക്കാൾ കൂടുതലാണ് ഗുജറാത്തിൽ എന്ന് വ്യക്തം.

2. മുംബൈ നഗരത്തിൽ അദാനി പവർ ആണ് വൈദ്യുതി വിതരണം നിർവ്വഹിക്കുന്നത്. അദാനി പവർ ഒരു സിംഗിൾ ഫേസ് ഗാർഹിക ഉപഭോക്താവിന് നൽകിയ പ്രതിമാസ ബില്ലും കെഎസ്ഇബി പങ്കുവെച്ചു. ഉപയോഗം : 537 യൂണിറ്റ്. ബിൽ തുക : 5880 രൂപയാണ്. അതേ ഉപയോഗത്തിന് കേരളത്തിൽ നൽകേണ്ട തുക 5567 രൂപയാണ്. 313 രൂപ കുറവാണ്.

രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, സിക്കിം, മേഘാലയ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ കേരളത്തെക്കാൾ ഉയർന്ന വൈദ്യുതി നിരക്കാണ് നിലവിലുള്ളത് എന്നതാണ് വസ്തുത. ഇതിനൊപ്പം ഗുജറാത്തിൽ ടൊറെൻ്റ് പവർ നൽകിയ ബില്ലിൽ സൂക്ഷിച്ചു നോക്കിയാൽ എഫ്‍പിപിപിഎ ചാർജസ് എന്ന പേരിൽ 1800+ രൂപ ഈടാക്കിയതായി കാണാം.
എഫ്‍പിപിപിഎ എന്നാൽ “ഫ്യൂവൽ ആൻഡ് പവര്‍ പര്‍ച്ചേസ് പ്രൈസ് അഡ്ജസ്റ്റ്മെന്‍റ് “. ഇന്ധനച്ചെലവിലും ഉത്പാദനച്ചെലവിലും വരുന്ന വർദ്ധനയ്ക്കനുസൃതമായി അതതു സമയത്ത് വൈദ്യുതി വാങ്ങൽച്ചെലവിൽ ഉണ്ടാവുന്ന വ്യത്യാസം ഉപഭോക്താക്കൾക്ക്‌ കൈമാറുന്നതിന്റെ കണക്കാണ് ഇതെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *