Your Image Description Your Image Description

മ്യൂണിക്ക്: യൂറോ കപ്പില്‍ ജര്‍മനിക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഹംഗറിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ ജയം. ജമാല്‍ മുസിയാല, ഗുണ്ടോഗന്‍ എന്നിവരാണ് ജര്‍മനിയുടെഗോളുകള്‍ നേടിയത്. ഇതോടെ പ്രീ ക്വാര്‍ട്ടറിനോട് അടുക്കാന്‍ ആതിഥേയര്‍ക്കായി. രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അവര്‍. ഗൂപ്പിലെ ആദ്യ മത്സരത്തില്‍ അവര്‍ സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.

അത്ര ഏകപക്ഷീയമായിരുന്നില്ല ഹംഗറിക്കെതിരായ മത്സരം. മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. മികച്ച ഫിനിഷര്‍മാരുടെ അഭാവമാണ് ഗോളില്‍ നിന്ന് അകറ്റി നിര്‍ത്തിയത്. 20-ാം മിനിറ്റിലാണ് ജര്‍മനി ആദ്യ ഗോള്‍ നേടുന്നത്. ഗുണ്ടോഗനാണ് ഗോളിന് വഴിയൊരുക്കിയത്. റോളന്‍സ് സൊള്ളായിയിലൂടെ ഹംഗറി തിരിച്ചടിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ആദ്യപാതി ഇതേ സ്‌കോര്‍ നിലയില്‍ അവസാനിച്ചു. രണ്ടാംപാതിയില്‍ ഗുണ്ടോകനിലൂടെ ലീഡെടുത്ത് ജര്‍മനി വിജയമുറപ്പിച്ചു.

ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യയെ അല്‍ബേനിയ സമനിലയില്‍ തളച്ചിരുന്നു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ഇതോടെ ക്രൊയേഷ്യയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസിലായി. ആന്ദ്രേ ക്രമാരിച്ചാണ് ക്രൊയേഷ്യയുടെ ഒരു ഗോള്‍ നേടിയത്. മറ്റൊരു ഗോള്‍ അല്‍ബേനിയയുടെ ദാനമായിരുന്നു. ക്വാസിം ലാസിയുടെ വകയായിരുന്നു അല്‍ബേനിയയുടെ ആദ്യ ഗോള്‍. ക്ലോസ് ഗസുല സമനില ഗോള്‍ നേടി. സെല്‍ഫ് ഗോളടിച്ച ക്ലോസ് ഗസുല തന്നെയാണ് അല്‍ബേനിയക്ക് സമനില സമ്മാനിച്ചത്.
അവസാനം നിമിഷം കിട്ടിയ അടിയില്‍ നിന്ന് തിരിച്ചുകേറാന്‍ ക്രൊയേഷ്യക്ക് സാധിച്ചില്ല. സമനിലയോടെ ക്രൊയേഷ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമായി നാലാം സ്ഥാനത്തേക്ക് വീണു. ആദ്യ മത്സരത്തില്‍ അവര്‍ സ്‌പെയ്‌നിനോട് തോറ്റിരുന്നു. അല്‍ബേനിയ മൂന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ അവര്‍ ഇറ്റലിയോട് തോറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *